ദുബായ് : രാജ്യത്തുടനീളമുള്ള ഹൈസ്കൂളുകളിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. അവരുടെ മികച്ച അക്കാദമിക് പ്രകടനത്തെ പ്രശംസിച്ച അദ്ദേഹം, വിദ്യാർത്ഥികളുടെ നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിക്കുകയും, ദൃഢനിശ്ചയത്തിന്റെയും മികവിന്റെയും അവരുടെ മനോഭാവത്തെ അത് പ്രതിഫലിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.
ദുബായ് യൂണിയൻ ഹൗസിൽ നടന്ന സംഗമത്തിൽ വിദ്യാഭ്യാസ വിജയത്തിന് ഉയർന്ന നിലവാരം സ്ഥാപിക്കാനുള്ള വിദ്യാർത്ഥികളുടെ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് പ്രകീർത്തിച്ചു. അറിവും പഠനവും ദേശീയ പുരോഗതിക്കും സമൃദ്ധിക്കും അടിസ്ഥാന സ്തംഭങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് മികച്ച പ്രകടനം കാഴ്ച വച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ജൂൺ 29ന് ദുബൈ ഭരണാധികാരി അഭിനന്ദനങ്ങൾ നേരുകയും, അവർക്ക് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും ചെയ്തതിന് ശേഷമാണീ കൂടിക്കാഴ്ച നടന്നത്.
നാഴികക്കല്ലായ ഈ നേട്ടം ഭാവിയിലേക്കുള്ള വഴികാട്ടിയായി കാണാനും, രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് കൂടുതൽ ഉയർന്ന ലക്ഷ്യങ്ങൾ നേടാൻ അവരെ പ്രാപ്തമാക്കാനും ഉപകരിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.”രാജ്യത്തെ വിദ്യാർത്ഥികളുടെ മികവിന്റെ നേട്ടങ്ങൾ ഞങ്ങൾ ആഘോഷിക്കുകയും ഈ വിജയത്തിന് അനിവാര്യമായ പിന്തുണ നൽകിയ അവരുടെ കുടുംബങ്ങൾക്കും അധ്യാപകർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഈ നേട്ടം അഭിമാനത്തിന്റെ ഉറവിടമാണ്. കൂടാതെ, ഈ വിദ്യാർത്ഥികൾ വിവിധ വിജ്ഞാന മേഖലകളിൽ കൂടുതൽ വലിയ മുന്നേറ്റങ്ങൾ നടത്തുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു” -അദ്ദേഹം കൂട്ടിച്ചേർത്തു.വിദ്യാഭ്യാസത്തിലെ വിജയം എല്ലാ വിജയത്തിന്റെയും തുടക്കമാണ്. ഭാവിയിലെ എല്ലാ നേട്ടങ്ങളും കെട്ടിപ്പടുക്കുന്ന മൂലക്കല്ല് അക്കാദമിക് മികവാണെന്ന് വിശ്വസിക്കുന്നതിനാലാണ് ഇന്നീ സന്തോഷം പങ്കിടുന്നതെന്നും ശൈഖ് മുഹമ്മദ് തുടർന്നു.
മികച്ച പ്രകടനം കാഴ്ച വച്ച നമ്മുടെ വിദ്യാർത്ഥികൾ അഭിമാനകരമായ തിളങ്ങുന്ന ഉദാഹരണങ്ങളാണ്. ഈ നേട്ടം അവസാന സ്റ്റോപ്പല്ല, മറിച്ച്, വ്യത്യസ്തതയുടെ ഒരു നീണ്ട യാത്രയുടെ തുടക്കമാണ്. മറ്റുള്ളവർക്ക് പ്രചോദനമായി ഈ മികവിന്റെ പാത തുടരുമെന്ന് നാം പ്രതീക്ഷിക്കുന്നു.ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്താനായതിലുള്ള ആഹ്ളാദവും കൃതജ്ഞതയും വിദ്യാർത്ഥികൾ രേഖപ്പെടുത്തി. ശൈഖ് മുഹമ്മദിന്റെ വാക്കുകൾ തങ്ങളുടെ അക്കാദമികവും വ്യക്തിപരവുമായ യാത്രകളിൽ വഴികാട്ടുന്ന ശാശ്വത പ്രചോദന സ്രോതസ്സാണെന്ന് വിദ്യാർത്ഥികൾ വിശേഷിപ്പിച്ചു.