തൃശൂർ: എടക്കഴിയൂരിൽ വീട്ടിൽ നടന്ന പ്രസവത്തിന് പിന്നാലെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിന് സമീപം കല്ലുവളപ്പിൽ ഇബ്രാഹിം (43) ആണ് അറസ്റ്റിലായത്. ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുഹ്സിന (37)യുടെ ഏഴാമത്തെ പ്രസവമാണ് വീട്ടിൽ നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരണപ്പെടുകയും പിന്നീട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുഹ്സിനയും മരിക്കുകയും ചെയ്തു. സംഭവത്തിൽ മുഹ്സിനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, പ്രസവസമയത്തെ ഗുരുതര പിഴവുകളും പ്രസവശേഷം ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതുമാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നു. ഗർഭപാത്രം ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അണുബാധ കണ്ടെത്തിയിരുന്നു.
അശാസ്ത്രീയമായ രീതിയിൽ അക്യുപങ്ചർ ചികിത്സ നൽകിയതും സംഭവത്തിൽ പ്രധാന കാരണമായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പ്രസവശേഷം പ്ലാസന്റയുടെ ഭാഗങ്ങൾ ഗർഭപാത്രത്തിനുള്ളിൽ തന്നെ അവശേഷിച്ചതും അണുബാധ വ്യാപിക്കാൻ ഇടയായതായി പ്രാഥമിക നിഗമനമുണ്ട്.
ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നാല് മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. പ്രസവശേഷം മതിയായ ചികിത്സ ലഭിക്കാതിരുന്നതോടെ മുറിവുകൾ ഗുരുതരമായി പഴുക്കുകയും അണുബാധ വ്യാപിക്കുകയും ചെയ്തതായി കണ്ടെത്തി.
ഇതിനുപുറമെ, അശാസ്ത്രീയ ചികിത്സ നൽകിയതായി സംശയിക്കുന്ന മറ്റൊരു യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.









































