തെൽ അവീവ്: ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യവ്യാപകമായ അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടാനുള്ള സർക്കാരിന്റെ അഭ്യർഥന നെസെറ്റ് വിദേശകാര്യ-പ്രതിരോധ സമിതി അംഗീകരിച്ചു.
യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെ ഫെബ്രുവരി 28നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ 25 ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇറാന്റെ മിസൈൽ ആക്രമണങ്ങൾ പല പ്രതിരോധ സംവിധാനങ്ങളും മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതോടെ സ്ഥിതിഗതികൾ ഗുരുതരമായി.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും അടിയന്തരാവസ്ഥ നീട്ടണമെന്നാവശ്യപ്പെട്ടിരുന്നു. സുരക്ഷാ സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്ന് സർക്കാർ അറിയിച്ചു.
ഇതിനിടെ, ആഗോള തലത്തിൽ ഇറാന് കൂടുതൽ മേൽക്കൈ ലഭിച്ചുവെന്ന വിലയിരുത്തലുമായി മുൻ M16 മേധാവി സർ അലക്സ് യങർ രംഗത്തെത്തി. അമേരിക്ക ഇറാന്റെ കരുത്തിനെ കുറച്ച് കണക്കാക്കിയതും നയതന്ത്ര പരാജയങ്ങളും ഇറാനെ ശക്തിപ്പെടുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ധന വിപണിയെ സ്വാധീനിച്ച് സംഘർഷത്തെ ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ ഇറാന് കഴിഞ്ഞതായും, ഇതുവഴി അമേരിക്കയ്ക്ക് സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാൻ സാധിച്ചതായും വിലയിരുത്തുന്നു.
ഇറാൻ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ പ്രതിരോധ ശേഷി സംബന്ധിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്. പ്രതിരോധ മേഖലയിൽ കൂടുതൽ നിക്ഷേപം വേണമെന്നും ജി.ഡി.പി യുടെ 3.5 ശതമാനം വകയിരുത്തണമെന്നും ബ്രിട്ടീഷ് നേതാക്കൾ ആവശ്യപ്പെട്ടു.










































