മേഖലയിലെ ഒരു യു.എസ് വ്യോമ-നാവിക താവളം പിടിച്ചെടുക്കുന്നത് പോരാട്ടത്തിന് പൂർണവിരാമമിടുമെന്ന് മുൻ വിദേശകാര്യമന്ത്രി.
ടെഹ്റാൻ:മേഖലയിലെ ഒരൊറ്റ അമേരിക്കൻ സൈനിക താവളം പിടിച്ചെടുക്കാൻ സാധിച്ചാൽ അമേരിക്കയുമായുള്ള സൈനിക സംഘർഷത്തിന്റെ അന്തിമ ഫലം തീരുമാനിക്കപ്പെടുമെന്ന് ഇറാന്റെ മുൻ വിദേശകാര്യമന്ത്രിയും നിലവിലെ പാർലമെന്റ് അംഗവുമായ മനോചെഹർ മൊത്താക്കി അഭിപ്രായപ്പെട്ടു.
സ്റ്റുഡന്റ് ന്യൂസ് നെറ്റ്‌വർക്ക് (SNN) ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട പ്രസംഗത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ സൈന്യത്തിനെതിരായ പോരാട്ടത്തിൽ ഇത്തരം ഒരു നീക്കം നിർണ്ണായകമാകുമെന്നാണ് മൊത്താക്കി അവകാശപ്പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2005 മുതൽ 2010 വരെ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദിന്റെ ഭരണകീഴിൽ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ച മൊത്താക്കി, നിലവിൽ ടെഹ്റാനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമാണ്. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് കരമാർഗ്ഗമുള്ള ആക്രമണങ്ങൾ നടത്തണമെന്ന വാദം മുൻപും ഇദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
മുമ്പ് ടെലിവിഷൻ അഭിമുഖങ്ങളിലും ഇദ്ദേഹം സമാനമായ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ പിടിച്ചെടുക്കുന്നതും യു.എസ് പടയാളികളെ തടവുകാരായി പിടിക്കുന്നതും തന്ത്രപരമായ നേട്ടമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കൂടാതെ, അമേരിക്കൻ സൈനിക സാന്നിധ്യമുള്ള മേഖലയിലെ മറ്റ് ചില രാജ്യങ്ങളെയും ശത്രുതാപരമായ നിലപാടുള്ളവരായി പ്രഖ്യാപിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇറാനിയൻ സൈനിക-സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയായാണ് താൻ ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നതെന്നാണ് മൊത്താക്കി വിശദീകരിക്കുന്നത്. എന്നാൽ ഇത്തരം വലിയ രീതിയിലുള്ള കരയുദ്ധത്തിനോ സൈനിക താവളങ്ങൾ പിടിച്ചെടുക്കാനുള്ള പദ്ധതികൾക്കോ ഇറാൻ സർക്കാറോ ഔദ്യോഗിക സൈനിക നേതൃത്വമോ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
ഗൾഫ് മേഖലയിലെ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഇറാഖ് എന്നിവിടങ്ങളിൽ അമേരിക്ക ശക്തമായ വ്യോമ, നാവിക സാന്നിധ്യം നിലനിർത്തുന്നുണ്ട്. ആധുനിക വ്യോമസേനാ ശേഷിയും നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു യു.എസ് താവളം കരമാർഗ്ഗം ആക്രമിച്ചു കീഴടക്കുക എന്നത് പ്രായോഗികമായി തികച്ചും സങ്കീർണ്ണമാണെന്നാണ് അന്താരാഷ്ട്ര സൈനിക നിരീക്ഷകർ വിലയിരുത്തുന്നത്.
ഹോർമുസ് സമുദ്രസന്ധിയുമായി ബന്ധപ്പെട്ട തൽക്കാലിക ധാരണകളുടെ കാലാവധി അവസാനിച്ചതും നയതന്ത്ര ചർച്ചകൾ സ്തംഭനാവസ്ഥയിലായതും മേഖലയിലെ സംഘർഷാവസ്ഥ വർധിപ്പിച്ചിട്ടുണ്ട്. മധ്യസ്ഥർ മുഖേനയുള്ള നയതന്ത്ര സംഭാഷണങ്ങൾ തത്വത്തിൽ തുടരുന്നുണ്ടെങ്കിലും ആരോപണപ്രത്യാരോപണങ്ങൾ നിലനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരമായിട്ടില്ല.










