ന്യൂഡൽഹി : ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടായേക്കും. കരാറുമായി ബന്ധപ്പെട്ട രേഖകൾ അറബിക് ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയാണ്. ഇരുരാജ്യങ്ങളുടെയും കാബിനറ്റുകൾകൂടി അംഗീകരിക്കുന്നതോടെ കരാർ യാഥാർഥ്യമാകും.2023ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ച ആരംഭിച്ചത്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് ഒമാൻ. ജിസിസിയിലെ മറ്റൊരു അംഗമായ യുഎഇയുമായി ഇന്ത്യയ്ക്ക് സമാനമായ കരാർ നിലവിലുണ്ട്. 2022 മേയിലാണ് ഇതു പ്രാബല്യത്തിൽ വന്നത്.2024-25 സാമ്പത്തികവർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1000 കോടി ഡോളറിലധികമായിരുന്നു. ഇതിൽ 406 കോടി ഡോളർ കയറ്റുമതിയും 655 കോടി ഡോളർ ഇറക്കുമതിയുമാണ്. പെട്രോളിയം ഉൽപന്നങ്ങളും യൂറിയയുമാണ് ഇന്ത്യയുടെ പ്രധാന ഇറക്കുമതി. മൊത്തം ഇറക്കുമതിയുടെ 70 ശതമാനത്തിലേറെയും ഇവയാണ്.