റിയാദ്: ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടെ ആഗോള എണ്ണവിപണിയിൽ സ്വാധീനം നിലനിർത്താൻ സൗദി അറേബ്യ യാംബു തുറമുഖം വഴി കയറ്റുമതി വൻതോതിൽ വർധിപ്പിച്ചു. ചെങ്കടൽ തീരത്തെ യാംബു തുറമുഖം വഴി പ്രതിദിന എണ്ണ കയറ്റുമതി ഏകദേശം നാല് ദശലക്ഷം ബാരലായി ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങളെ മറികടക്കാൻ സൗദി സ്വീകരിച്ച തന്ത്രപരമായ നീക്കമാണിത്. കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളെ പടിഞ്ഞാറൻ തീരത്തുള്ള യാംബുവുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിെൻറ (പെട്രോലൈൻ) ഉപയോഗം ശക്തമാക്കിയതാണ് ഈ നേട്ടത്തിന് പിന്നിൽ.
ഏകദേശം 1200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ്‌ലൈൻ വഴി എണ്ണ നേരിട്ട് ചെങ്കടൽ വഴി യൂറോപ്പിലേക്കും ഏഷ്യൻ വിപണികളിലേക്കും എത്തിക്കാനാകുന്നു. ഇതോടെ ഹോർമുസ് മാത്രം ആശ്രയിച്ചിരുന്ന കയറ്റുമതി സംവിധാനം സൗദി വൈവിധ്യവൽക്കരിച്ചിരിക്കുകയാണ്.
ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും ആഗോള ഊർജ വിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കാൻ ഈ നീക്കം സഹായകരമാകുമെന്ന് വിലയിരുത്തുന്നു. അടിസ്ഥാന സൗകര്യ വികസനവും ഉയർന്ന ശേഷിയുള്ള തുറമുഖ സംവിധാനങ്ങളും യാംബുവിനെ പ്രധാന കയറ്റുമതി കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും കയറ്റുമതി മാർഗങ്ങൾ വൈവിധ്യമാക്കുന്നതിനുമുള്ള സൗദിയുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ മാറ്റം കാണപ്പെടുന്നത്. ആഗോള വിപണിയിൽ വിശ്വസനീയ വിതരണക്കാരനെന്ന നിലയിൽ സൗദിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനും ഇത് സഹായിക്കും.








































