അബുദാബി ∙:യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് ഇൻഷുറൻസ് നിരക്കിൽ ഇനി കുറവ് ഉണ്ടാകും . കഴിഞ്ഞ 15 മാസത്തിനിടെ ആദ്യമായി ഇലക്ട്രിക് കാറുകളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 9.5% വരെ കുറഞ്ഞ തുകയിലാണ് ഇൻഷുറൻസ് പുതുക്കുന്നത്. ഇൻഷുറൻസ് മാർക്കറ്റ്. എഇ-യുടെ കണക്കനുസരിച്ച്, ഒരു വാഹനം പുതുക്കുമ്പോൾ ശരാശരി 5,270 ദിർഹം മാത്രമാണ് ഉടമകൾ ഇപ്പോൾ നൽകുന്നത്. 2025-ന്റെ രണ്ടാം പാദത്തിൽ ഇത് 5,815 ദിർഹവും ഒന്നാം പാദത്തിൽ 5,437 ദിർഹവുമായിരുന്നു.ഇൻഷുറൻസ് നിരക്കുകൾ കുറയാൻ പ്രധാന കാരണം ഇൻഷുറൻസ് കമ്പനികളുടെ നയങ്ങളിൽ വന്ന മാറ്റങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ഇൻഷുറൻസ് കമ്പനികൾക്ക് കൂടുതൽ വ്യക്തമായ ധാരണ ലഭിച്ചു. പരമ്പരാഗത ഇലക്ട്രിക് കാർ ബ്രാൻഡുകളായ ടെസ്‌ലക്ക് പുറമെ, ചൈനീസ് നിർമാതാക്കളായുള്ള പുതിയ ഇലക്ട്രിക് കാറുകളുടെ കടന്നുവരവും പ്രീമിയം കുറയാൻ കാരണമായി.
ഇലക്ട്രിക് വാഹനങ്ങളുടെ വൈവിധ്യം വർധിച്ചതോടെ ഇൻഷുറൻസ് കമ്പനികൾക്ക് വിവിധ വിലകളിലും റിസ്ക് പ്രൊഫൈലുകളിലുമുള്ള വാഹനങ്ങളെക്കുറിച്ച് പഠിക്കാൻ സാധിച്ചു. ഇത് കൂടുതൽ അനുയോജ്യമായ പ്രീമിയം ഘടന രൂപപ്പെടുത്താൻ സഹായിച്ചു.
ഉയർന്ന ഇൻഷുറൻസ് നിരക്കുകൾ കാരണം ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യകത കുറയുമോയെന്ന ആശങ്ക ഡീലർമാർക്കുണ്ടായിരുന്നു. വാഹനം വാങ്ങി ആദ്യ വർഷം സൗജന്യ ഇൻഷുറൻസ് ലഭിക്കുമെങ്കിലും രണ്ടാം വർഷം മുതൽ ഉയർന്ന തുക നൽകേണ്ടി വരുമെന്ന ചിന്ത പല ഉപയോക്താക്കളെയും പിന്തിരിപ്പിച്ചിരുന്നു. ഇപ്പോൾ പ്രീമിയം നിരക്കുകൾ കുറഞ്ഞത് ഈ ആശങ്കകൾക്ക് വലിയൊരളവിൽ പരിഹാരമായി. ഇതുകൂടാതെ, ചൈനീസ് നിർമാതാക്കൾ നൽകുന്ന വിപുലമായ വാറന്റികളും വിൽപ്പനാനന്തര സേവനങ്ങളും ഉപയോക്താക്കളുടെ ആശങ്കകൾ ലഘൂകരിക്കുന്നുണ്ട്. ഇലക്ട്രിക് വാഹന ഇൻഷുറൻസ് നിരക്കുകൾ ഇനിയും കുറയുമെന്നാണ് ഉടമകളുടെയും ഡീലർമാരുടെയും പ്രതീക്ഷ.