ന്യൂഡൽഹി: വിദേശ സംഭാവന ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന വിവാദ എഫ്.സി.ആർ.എ ഭേദഗതി ബിൽ പാസാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ താൽക്കാലികമായി പിന്മാറി.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിൽ വലിയ രാഷ്ട്രീയ ചർച്ചയായതോടെയാണ് ഈ നീക്കം. ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ബിൽ പാസാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ തീരുമാനം മാറ്റിവെക്കുകയായിരുന്നു.
ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനായി അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് പരിഗണിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു അറിയിച്ചു.
പ്രതിപക്ഷ എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ സഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധം നടന്നു. എം.പിമാർ സഭയുടെ നടുത്തളത്തിനടുത്തേക്ക് നീങ്ങി മുദ്രാവാക്യം വിളിച്ചു.
അതേസമയം പാർലമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ മുഖ്യ കവാടമായ ‘മകര ദ്വാർ’ മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. എഫ്.സി.ആർ.എ ബിൽ പിൻവലിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചു.
ലോക്സഭയിൽ ചോദ്യോത്തര വേള ആരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടെങ്കിലും എം.പിമാർ അതിൽ സഹകരിച്ചില്ല.
യു.ഡി.എഫ് എം.പിമാർക്കൊപ്പം സി.പി.എമ്മിലെ അംഗങ്ങളും മറ്റു പ്രതിപക്ഷ കക്ഷികളും പ്രതിഷേധത്തിൽ പങ്കെടുത്തു.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ ബിൽ വലിയ രാഷ്ട്രീയ വിഷയമായി മാറിയതോടെ, കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ താൽക്കാലികമായി പിന്മാറിയതെന്നാണ് സൂചന.








































