കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവല്ലയിൽ എത്തുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് താൽക്കാലികമായി നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഏപ്രിൽ 4ന് പുലർച്ചെ 12 മുതൽ 24 മണിക്കൂർവരെയാണ് നിരോധനം പ്രാബല്യത്തിൽ ഉണ്ടാകുക. ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും നിയന്ത്രണം ബാധകമാണ്.
ഇതിനൊപ്പം, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും ഉൾപ്പെടെയുള്ള മറ്റ് പറക്കുന്ന ഉപകരണങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വ്യോമസേന, എസ്.പി.ജി, സംസ്ഥാന പൊലീസ്, മറ്റ് ഔദ്യോഗിക ഏജൻസികൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
അതേസമയം, അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ജില്ലാ കലക്ടറുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ എം.സി റോഡിൽ ചങ്ങനാശേരിയും തിരുവല്ലയും തമ്മിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
പ്രധാനമന്ത്രി പെരുന്ന എൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 3 മണിയോടെ ഹെലികോപ്റ്ററിൽ ഇറങ്ങി, തുടർന്ന് കാർ മാർഗം തിരുവല്ലയിലേക്ക് പോകും.
സുരക്ഷ ഉറപ്പാക്കാൻ 680 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വിവിധ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്.
ഇതോടെ, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കർശന സുരക്ഷാ നിയന്ത്രണങ്ങളാണ് നിലവിൽ വരുന്നത്.









































