ടെൽ അവീവ്: യു.എസ്-ഇറാൻ താത്കാലിക വെടിനിർത്തൽ കരാറിനോട് വിയോജിപ്പ് രേഖപ്പെടുത്തി ഇസ്രായേൽ രംഗത്തെത്തി. സൈനിക സമ്മർദം വർധിപ്പിച്ച ശേഷം മാത്രമേ ചർച്ചകൾ നടത്തേണ്ടിയിരുന്നുവെന്ന നിലപാടാണ് ഇസ്രായേൽ സ്വീകരിക്കുന്നത്.
അതേസമയം, യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണക്കുന്നുവെന്നും ഇസ്രായേൽ വ്യക്തമാക്കി. വെടിനിർത്തൽ ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് ഇസ്രായേലിനെ വിവരമറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
ഇതിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ അതൃപ്തി പ്രകടിപ്പിച്ചു. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലെബനനിലെ ഹിസ്ബുള്ളയ്ക്ക് ബാധകമല്ലെന്ന് ഇസ്രായേൽ ആവർത്തിച്ചു. ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിയാലും ഹിസ്ബുള്ളക്കെതിരായ സൈനിക നടപടി തുടരുമെന്നും വ്യക്തമാക്കി.
ഇറാനുമായി നടക്കുന്ന ചർച്ചകളിൽ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെടുന്നു. ഇറാൻ കൈവശമുള്ള ആണവ സാമഗ്രികൾ കൈമാറുകയും യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തുകയും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുകയും വേണമെന്നതാണ് ഇസ്രായേലിന്റെ നിലപാട്.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച നെതന്യാഹു, ‘നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ സൈനിക നടപടി തുടരാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ വിരൽ എപ്പോഴും ട്രിഗറിൽ തന്നെയുണ്ട്’ എന്ന് മുന്നറിയിപ്പ് നൽകി.
യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനോ ഇറാനുമേലുള്ള ഉപരോധങ്ങൾ നീക്കാനോ ഇസ്രായേൽ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ വെടിനിർത്തൽ താത്കാലികമാണെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാൽ ഏത് സമയത്തും ആക്രമണം പുനരാരംഭിക്കാമെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു.
അമേരിക്കയുമായുള്ള അടുത്ത ബന്ധം നിലനിൽക്കുമ്പോഴും ഇറാൻ വിഷയത്തിൽ ആവശ്യമായ ആശയവിനിമയം ഉണ്ടായില്ലെന്നത് ഇരു രാജ്യങ്ങൾക്കുമിടയിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചർച്ചകൾ നടക്കുമ്പോഴും ഇറാനെ സൈനിക സമ്മർദത്തിൽ നിലനിർത്തുകയാണ് ഇസ്രായേലിന്റെ തന്ത്രമെന്നും വിലയിരുത്തപ്പെടുന്നു.








































