വ്യാജ ഏജന്റൻമാർക്കും അനാവശ്യ ടൈപ്പിംഗ് സെന്ററുകൾക്കുമെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി.
ദുബായ്, യു.എ.ഇ: തത്കാൽ പാസ്‌പോർട്ട് സേവനം എല്ലാവർക്കും ലഭ്യമാകുന്ന സാധാരണ സൗകര്യമല്ലെന്നും, യഥാർഥ അടിയന്തര ആവശ്യമുള്ള അപേക്ഷകർക്ക് മാത്രമുള്ളതാണെന്നും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. പുതിയ സേവന ദാതാക്കളായ അൽഹിന്ദ് ചുമതലയേറ്റതിനു പിന്നാലെയുണ്ടായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചുവരികയാണെന്നും അപേക്ഷകളിലെ കുടിശ്ശിക ഉടൻ തീർപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ നിയമപരമായ ചില തടസ്സങ്ങൾക്ക് ശേഷമാണ് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് യു.എ.ഇയിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങളുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ താത്കാലികമായി മൂന്ന് മാസത്തേക്ക് യു.എ.ഇയിലുടനീളമുള്ള 16 അപേക്ഷാ കേന്ദ്രങ്ങൾ വഴിയാണ് ഈ സേവനങ്ങൾ നൽകുന്നത്.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നിലവിലെ അപേക്ഷകളിലെ എല്ലാ കുടിശ്ശികയും തീർത്ത് തത്കാൽ സേവനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലാക്കാനാണ് കോൺസുലേറ്റ് ലക്ഷ്യമിടുന്നത്. മുൻപ് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് സമർപ്പിക്കുന്ന തത്കാൽ അപേക്ഷകൾ അന്നേ ദിവസം തന്നെ തീർപ്പാക്കിയിരുന്നു. നിലവിൽ ബാക്ക്‌ലോഗ് കാരണം അപേക്ഷകൾക്ക് മൂന്ന് ദിവസം വരെ സമയമെടുക്കുന്നുണ്ടെങ്കിലും, അടിയന്തര യാത്രാ രേഖകളോ കൃത്യമായ തെളിവുകളോ ഹാജരാക്കുന്നവർക്ക് ഇപ്പോഴും അന്നേ ദിവസം തന്നെ പാസ്‌പോർട്ട് ലഭ്യമാക്കുന്നുണ്ട്.
അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്ക് 36 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 900 ദിർഹവും 60 പേജുള്ള പാസ്‌പോർട്ടിന് 1,080 ദിർഹവുമാണ് ഫീസ്. തത്കാൽ അപേക്ഷയോടൊപ്പം സ്ഥിരീകരിച്ച വിമാന ടിക്കറ്റോ മറ്റ് അനുബന്ധ തെളിവുകളോ സമർപ്പിക്കേണ്ടതുണ്ട്. നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ, അടിയന്തര തത്കാൽ സേവനങ്ങൾ എന്നിവയ്ക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റില്ലാതെ നേരിട്ടെത്താൻ (വാക്ക്-ഇൻ) അനുമതിയുണ്ട്.
അനാവശ്യമായി ഇടനിലക്കാരെ ആശ്രയിച്ച് പണം നഷ്ടപ്പെടുത്തരുതെന്ന് പ്രവാസികളോട് കോൺസൽ ജനറൽ അഭ്യർത്ഥിച്ചു. സ്വകാര്യ ടൈപ്പിംഗ് സെന്ററുകൾ വലിയ തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക സേവനദാതാക്കളായ അൽഹിന്ദ് വഴി ടൈപ്പിംഗ്, ഫോട്ടോ, ഫോട്ടോകോപ്പി, പ്രിന്റൗട്ട്, കൊറിയർ ഉൾപ്പെടെയുള്ള മുഴുവൻ സേവനങ്ങളും വെറും 19 ദിർഹത്തിന് ലഭ്യമാണ്. പ്രവാസി തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി ദുബായ് പൊലീസുമായി സഹകരിച്ച് പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.










