ദോഹ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ബഹ്റൈൻ മുന്നോട്ട് വെച്ച കരട് പ്രമേയം യു.എൻ സുരക്ഷാസമിതി തള്ളിയതിനെ തുടർന്ന് ബഹ്റൈൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്കായി ബഹ്റൈൻ അവതരിപ്പിച്ച പ്രമേയമാണ് സുരക്ഷാസമിതിയിൽ പരാജയപ്പെട്ടത്. വിഷയത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ഈ മാസത്തെ സുരക്ഷാസമിതി അധ്യക്ഷനുമായ ഡോ. അബ്ദുള്ളത്തീഫ് ബിൻ റാഷിദ് അൽ സയാനി നിരാശ പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സുരക്ഷാസമിതി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്റെ നിയമവിരുദ്ധ നടപടികളെ ഗൗരവത്തോടെ കാണുന്നതിൽ സമിതി വീഴ്ച വരുത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രമേയത്തിന് പിന്തുണ നേടുന്നതിനായി അംഗരാജ്യങ്ങളുമായി വ്യാപകമായ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. വോട്ടെടുപ്പ് പോലും മാറ്റിവെച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്ന് ബഹ്റൈൻ വ്യക്തമാക്കി.
തങ്ങൾ ഈ സംഘർഷത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സിവിൽ മേഖലകളെയും ഊർജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ആവർത്തിച്ചു.
ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ആഗോളതലത്തിൽ ഭക്ഷ്യവും ഊർജവിലകളും ഉയർത്തി ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം ഗൾഫ് രാജ്യങ്ങൾക്ക് അവരുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






































