തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മനുഷ്യസ്നേഹത്തിന്റെ ഉദാഹരണമായി അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാർ (35) നൽകിയ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനായി മാറുന്നു.
ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. എയർ ആംബുലൻസ് വഴി ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എത്തിക്കും.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏപ്രിൽ 2നാണ് ജയി ജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
കുടുംബത്തിന്റെ സമ്മതത്തോടെയാണ് അവയവദാനം നടത്തുന്നത്. ഒരാളുടെ മരണം മറ്റൊരുപാട് പേർക്ക് ജീവിത പ്രതീക്ഷ നൽകുന്ന ഈ തീരുമാനം വലിയ സാമൂഹിക സന്ദേശമാണ് നൽകുന്നത്.








































