കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ താത്കാലിക വെടിനിർത്തലിന് പിന്നാലെ കുവൈത്തിൽ സമാധാന അന്തരീക്ഷം. വ്യാഴാഴ്ച രാജ്യത്ത് പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിയുക്ത മേഖലകളിൽ യാതൊരു സൈനിക നീക്കങ്ങളോ സംഭവവികാസങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സായുധ സേന ഉയർന്ന ജാഗ്രത തുടരുകയാണ്. ഏതെങ്കിലും ഭീഷണികൾ ഉണ്ടായാൽ ഉടൻ പ്രതികരിക്കാൻ സൈന്യം സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ സുസ്ഥിരവും സുരക്ഷിതവും നിയന്ത്രണത്തിലുമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും സുരക്ഷാ സംവിധാനങ്ങൾ തയ്യാറാണെന്നും അറിയിച്ചു.
അതേസമയം, മുൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട 17 അവശിഷ്ട റിപ്പോർട്ടുകൾ വ്യാഴാഴ്ച കൈകാര്യം ചെയ്തതായും അധികൃതർ അറിയിച്ചു. ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇത്തരം കേസുകളുടെ എണ്ണം 793 ആയി ഉയർന്നിട്ടുണ്ട്.







































