റോം: ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ, ഇസ്രായേലുമായുള്ള സൈനിക പ്രതിരോധ സഹകരണ കരാറിൽനിന്ന് പിന്മാറുന്നതായി ഇറ്റലി പ്രഖ്യാപിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് തീരുമാനം അറിയിച്ചത്.
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതും ലബനാനിൽ തുടരുന്ന ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ നടപടി. യൂറോപ്പിൽ ഇസ്രായേലിന്റെ അടുത്ത സഖ്യകക്ഷികളിലൊന്നായിരുന്ന ഇറ്റലി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് നയതന്ത്രപരമായി വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ ഭാഗമായി ലബനാനിൽ സേവനം അനുഷ്ഠിക്കുന്ന ഇറ്റാലിയൻ സൈനികർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇറാനെതിരായ യു.എസ് സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഇറ്റലി, യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമമേഖലയിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നത് നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചതായി മെലോണി വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, പ്രതിരോധ മന്ത്രി ഗ്വിഡോ ക്രൊസെറ്റോ, ഉപപ്രധാനമന്ത്രി മത്തേയോ സാൽവിനി എന്നിവരുമായി ആലോചിച്ച ശേഷമാണ് തീരുമാനം എടുത്തത്. സൈനിക പരിശീലന സഹകരണം ഉൾപ്പെടെ എല്ലാ പ്രതിരോധ ഇടപാടുകളും നിർത്തിവെക്കുമെന്നും ഇറ്റലി വ്യക്തമാക്കി.
ഇതിനെതിരെ ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ഈ തീരുമാനം സർക്കാരിന്റെ വലിയ നയതന്ത്ര പരാജയമാണെന്ന് പ്രതികരിച്ചു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഹുർമുസ് കടലിടുക്കിൽ യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുകയാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ നടപടി പ്രദേശത്തെ കൂടുതൽ അസ്ഥിരമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയ പ്രസിഡന്റ് ലീ ജെയ് മ്യൂങ് ഹുർമുസ് മേഖലയിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ഗുരുതരമായി ബാധിക്കാമെന്നും മുന്നറിയിപ്പ് നൽകി.
ഇസ്‌ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹുർമുസ് കടലിടുക്കിൽ ഉപരോധം നടപ്പാക്കിയിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായി ആഗോള എണ്ണ വിപണിയിൽ വില വർധനയും തുടരുന്ന സംഘർഷ സാധ്യതയും ഉയർന്നിരിക്കുകയാണ്.








































