ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 93.70 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ നേരിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
55,000-ത്തോളം വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 2.20 ലക്ഷത്തിലധികം പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. പതിവുപോലെ ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ. 94.99 ശതമാനമാണ് പെൺകുട്ടികളുടെ വിജയശതമാനം.
രാജ്യത്തുടനീളം 8,075 കേന്ദ്രങ്ങളിലായി 83 വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. ആകെ 25,08,319 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 14,08,546 ആൺകുട്ടികളും 10,99,773 പെൺകുട്ടികളും ഉൾപ്പെടുന്നു. 1.47 ലക്ഷം വിദ്യാർത്ഥികൾ കമ്പാർട്ട്മെന്റ് വിഭാഗത്തിലാണ്.
ഫെബ്രുവരി 17ന് ആരംഭിച്ച പരീക്ഷ മാർച്ച് 6നാണ് അവസാനിച്ചത്. മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടത്തുമെന്ന് ബോർഡ് അറിയിച്ചു. വിശദമായ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.
ഫലം പരിശോധിക്കുന്ന വിധം:
വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.in വഴി ഫലം പരിശോധിക്കാം. കൂടാതെ DigiLocker, UMANG ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്.
ഫലപ്രഖ്യാപനത്തിൽ പിഴവുകൾ ഒഴിവാക്കാൻ കർശന സുരക്ഷാ സംവിധാനങ്ങളാണ് ബോർഡ് ഒരുക്കിയിരുന്നത്.






































