ന്യൂഡൽഹി: രാജ്യത്ത് അടുത്ത രണ്ടാഴ്ച ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മുന്നറിയിപ്പ് നൽകി. പല സംസ്ഥാനങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും ചില പ്രദേശങ്ങളിൽ 48 ഡിഗ്രി വരെ എത്തുകയും ചെയ്യുമെന്നാണ് സൂചന.
രാജ്യം രണ്ടാഴ്ച ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നാകുമെന്നാണ് വകുപ്പ് നൽകുന്ന സൂചന. ഈ കൊടും ചൂടിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഉപഭൂഖണ്ഡത്തിന് മുകളിൽ സ്ഥിരമായി ഒരു ഉയർന്ന മർദം നിലനിൽക്കുന്നു. ഇത് വിദഗ്ധർ ‘ഹീറ്റ് ഡോം’ എന്ന് വിളിക്കുന്ന ചൂടുള്ള വായുവിനെ സമ്മർദത്തിലാക്കും. കൂടാതെ ചൂടുള്ള വരണ്ട പടിഞ്ഞാറൻ കാറ്റും മൺസൂണിന് മുമ്പുള്ള മഴയുടെ കാലതാമസവും സാഹചര്യം കൂടുതൽ ദുഷ്കരമാക്കും. മേഘാവരണം ഇല്ലാത്തതിനാൽ നേരിട്ടുള്ള സൗരവികിരണം കരയുടെ ഉപരിഭാഗത്തെ വേഗത്തിൽ ചൂടുപിടിപ്പിക്കും.
രാജ്യത്തെ പലയിടങ്ങളിലും ഇത് തീവ്ര ഉഷ്ണതരംഗത്തിന് കാരണമാകും. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവയാണ് ഉഷ്ണതരംഗത്തിന്‍റെ കെടുതി കൂടുതൽ അനുഭവിക്കുക. നഗരങ്ങളിൽ ഇടുങ്ങിയ കെട്ടിട സമുച്ചയങ്ങളും പരിമിതമായ പച്ചപ്പും കാരണം ‘അർബൻ ഹീറ്റ് ഐലൻഡ്’ പ്രതിഭാസം ചൂട് വർധിപ്പിക്കാനിടയുണ്ട്. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്. തുറസ്സായ ഭൂമികൾ പകൽ ചൂട് ആഗിരണം ചെയ്ത് രാത്രിയിലും ചൂട് നിലനിർത്തും. ഇതിനാൽ രാത്രി സമയത്തും ചൂട് കൂടുതലാകും.
ഐ.എം.ഡി ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും പൗരന്മാർക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. നേരിട്ട് വെയിലുകൊള്ളുന്നത് ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകും. ഉച്ച സമയങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരാനും അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും നിർദേശം നൽകി.
ഈ സാഹചര്യം കൃഷിയെയും വൈദ്യുതി ഉപഭോഗത്തെയും ബാധിക്കാനിടയുണ്ട്. ഗോതമ്പ് ഉൾപ്പെടെയുള്ള വിളകൾക്ക് ചൂട് തിരിച്ചടിയാകാം. കൂളിംഗ് സംവിധാനങ്ങളുടെ ഉപയോഗം കൂടുന്നതിനാൽ വൈദ്യുതി ആവശ്യകത ഉയരുകയും ചിലയിടങ്ങളിൽ വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും, താപനിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.








































