തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ആഭ്യന്തര ചർച്ചകൾ ചൂടുപിടിക്കുമ്പോൾ കോൺഗ്രസിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാധ്യമങ്ങളിലൂടെയോ പൊതുവേദികളിലൂടെയോ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കർശന നിർദേശം നൽകി.
വിവാദങ്ങൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിൽ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കാണുന്ന അദ്ദേഹം മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചാവിഷയമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഗ്രൂപ്പ് തർക്കങ്ങളും ചർച്ചയിൽ വന്നേക്കും.
പാർട്ടിക്കുള്ളിൽ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന വിഭാഗവും വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന വിഭാഗവും തുറന്ന നിലപാടിലേക്ക് നീങ്ങിയതോടെയാണ് പ്രശ്നം രൂക്ഷമായത്. കെ.സി. വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിയെത്തണമെന്ന അഭിപ്രായം ചില നേതാക്കൾ ഉയർത്തിയപ്പോൾ, വി.ഡി. സതീശൻ അനുകൂലികൾ അതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.
സൈബർ ഇടങ്ങളിലേക്കും വ്യാപിച്ച ഈ ഗ്രൂപ്പ് പോരാട്ടം പാർട്ടിയുടെ അച്ചടക്ക പ്രശ്നമായി മാറിയതോടെ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു..
വിവാദങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന ചെന്നിത്തലയുടെ ദില്ലി സന്ദർശനം കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തിന് പുതിയ വഴിത്തിരിവാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.







































