വാഷിങ്ടൺ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് കടൽമാർഗം എത്തിക്കുന്ന എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങുന്നതിനുള്ള അനുമതി വീണ്ടും നീട്ടി അമേരിക്ക. യു.എസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് മെയ് 16 വരെ ഒരു മാസത്തേക്ക് കൂടി ഉപരോധ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഈ നീക്കം ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ആശ്വാസമായിരിക്കുമ്പോഴും അമേരിക്കൻ നയത്തിലെ അപ്രതീക്ഷിത മാറ്റമായി വിലയിരുത്തപ്പെടുന്നു. രണ്ടു ദിവസം മുമ്പ് തന്നെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് റഷ്യൻ എണ്ണയ്ക്കുള്ള പൊതുലൈസൻസ് പുതുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് നിലപാട് തിരുത്തിയാണ് പുതിയ പ്രഖ്യാപനം.
ആഗോള ഇന്ധന വിപണിയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും പരിഗണിച്ചാണ് തീരുമാനം. പ്രത്യേകിച്ച് ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും ഗതാഗത തടസങ്ങളും എണ്ണ വിതരണത്തെ ബാധിച്ചതോടെ സഖ്യരാജ്യങ്ങൾക്ക് താത്കാലിക ഇളവ് നൽകേണ്ട സാഹചര്യം ഉണ്ടായി.
ഇതിന് മുമ്പ് ഏപ്രിൽ 11 വരെ 30 ദിവസത്തെ ഇളവായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇറാൻ, ക്യൂബ, ഉത്തരകൊറിയ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ ഈ ഇളവിൽ ഉൾപ്പെടുത്തിയിരുന്നില്ല. പുതിയ തീരുമാനം അമേരിക്കയ്ക്കുള്ളിൽ തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത് റഷ്യയുടെയും ഇറാന്റെയും സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകുമെന്ന് വിമർശകർ ആരോപിക്കുന്നു.
ഇതിനിടെ, ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിൽ പ്രാഥമിക ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് താത്കാലികവും നിബന്ധനകൾക്ക് വിധേയവുമാണെന്ന് ഇറാൻ വ്യക്തമാക്കുന്നു.
ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് ലബനാനിലെ വെടിനിർത്തൽ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമായിരിക്കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലായ്-നിക് അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൈനിക കപ്പലുകൾക്കും ഇറാനോട് ശത്രുത പുലർത്തുന്ന രാജ്യങ്ങളുടെ കപ്പലുകൾക്കും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടൊപ്പം നിലവിലെ സ്ഥിതിഗതികൾ മാറുകയോ ലബനാനിലെ സാഹചര്യം വഷളാകുകയോ ചെയ്താൽ ജലപാത വീണ്ടും അടക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ലബനാനിൽ ഇസ്രായേൽ ഇനി ബോംബാക്രമണം നടത്തില്ലെന്നും അമേരിക്ക അത് തടഞ്ഞിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു.
ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് രംഗത്ത് വന്നിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് ഉന്നയിച്ച ഏഴ് അവകാശവാദങ്ങളും പച്ചക്കള്ളമാണെന്ന് അദ്ദേഹം ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കടത്തു പാതയായ ഹുർമുസിലൂടെയുള്ള യാത്ര ഇനി മുതൽ ഇറാന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.










































