മുൻ വർഷത്തെ അപേക്ഷിച്ച് 17% കുറവ്
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) ഇറക്കുമതി 2026 മാർച്ചിൽ കുത്തനെ ഇടിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലാണ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ വിവരം.
2026 മാർച്ചിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിൽ 18.9 ദശലക്ഷം മെട്രിക് ടൺ മാത്രമാണ്. 2025 മാർച്ചിലെ 22.8 ദശലക്ഷം മെട്രിക് ടണുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഗണ്യമായ ഇടിവാണ്. പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടുപോയതിന്റെ പ്രത്യാഘാതം പൂർണ തോതിൽ പ്രതിഫലിച്ച ആദ്യ മാസമായാണ് ഇത് വിലയിരുത്തുന്നത്.
ഇറക്കുമതി കുറഞ്ഞതോടെ രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ചെലവിലും കുറവുണ്ടായി. 2026 മാർച്ചിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ചെലവഴിച്ചത് 11.7 ബില്യൺ ഡോളർ മാത്രമാണ്. മുൻ വർഷം ഇതേ കാലയളവിൽ ചെലവ് 12.3 ബില്യൺ ഡോളർ ആയിരുന്നു.
ആഗോള വിപണിയിൽ എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതിനിടയിലും ഇന്ത്യയുടെ മൊത്തം ഇറക്കുമതി ചെലവിൽ ഏകദേശം 4.9% കുറവ് രേഖപ്പെടുത്തി.
അതേസമയം, രാജ്യത്ത് പ്രകൃതി വാതക ഉപഭോഗത്തിൽ വർധനവ് രേഖപ്പെടുത്തി. 2026 മാർച്ചിൽ ഇത് 7.2% ഉയർന്ന് 5,727 MMSCM ആയി.








































