ന്യൂഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചയിൽ, പാകിസ്താനുമായി അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ പങ്കുവെക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയോടാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് വിഷയമുയർന്നത്.
പാകിസ്താനുമായി പ്രതിരോധ സാങ്കേതിക സഹകരണം ഇന്ത്യയുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങളെ ബാധിക്കാമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യയുടെ അയൽപ്രദേശങ്ങളിലെ സങ്കീർണമായ തന്ത്രപ്രധാന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരത്തിലുള്ള സഹകരണങ്ങൾ ഒഴിവാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആശങ്കകൾ പരിഗണിച്ച ഇറ്റാലിയൻ പ്രതിനിധികൾ, ഇന്ത്യക്ക് നൽകുന്ന പ്രത്യേക പ്രതിരോധ സാങ്കേതികവിദ്യകൾ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കില്ലെന്ന് ഉറപ്പുനൽകിയതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയ്ക്കായി നൽകുന്ന സാങ്കേതികവിദ്യകൾ ‘എക്സ്ക്ലൂസീവ്’ ആയി നിലനിർത്തുമെന്നും ഇറ്റലി വ്യക്തമാക്കിയിട്ടുണ്ട്.
കൂടിക്കാഴ്ചയുടെ ഭാഗമായി ഇറ്റലിയിലെ പ്രമുഖ കപ്പൽനിർമാണ കമ്പനിയായ ഫിൻകാന്റിയേരിയുടെ പ്രതിനിധികൾ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആസ്ഥാനം സന്ദർശിച്ചു. ഇന്ത്യൻ കപ്പൽശാലകളുമായി സഹകരിച്ച് അത്യാധുനിക കപ്പലുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. ഉയർന്ന കടൽക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ഹൾ ഡിസൈൻ, ഹൈബ്രിഡ്-ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു.
കടൽക്കൊള്ളയും സുരക്ഷാ ഭീഷണികളും ചെറുക്കുന്നതിനായി സമുദ്ര മേഖലയിലെ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ചർച്ചകൾക്ക് മുന്നോടിയായി ഇറ്റാലിയൻ പ്രതിരോധ മന്ത്രി ദേശീയ യുദ്ധസ്മാരകത്തിലെത്തി വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു.
ഇറാൻ-അമേരിക്ക സംഘർഷം മൂലം ആഗോളതലത്തിൽ നയതന്ത്ര സമ്മർദ്ദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക പ്രതിരോധ ചർച്ച നടന്നത്. പ്രതിരോധ ഉൽപ്പാദനവും വ്യവസായ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെയും ഇരുനേതാക്കളും ചർച്ച ചെയ്തു.








































