ദുബൈ: അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും ആഗോള വ്യാപാരത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് ഉടൻ ഉപാധികളില്ലാതെ തുറക്കണമെന്ന് യുഎഇ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ആവശ്യപ്പെട്ടു. ഇറാൻ നടത്തുന്ന ഇടപെടലുകൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യുഎഇ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സംസാരിച്ച യുഎഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഖലീഫ ഷഹീൻ അൽ മറാർ, സമുദ്ര ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. ബഹ്‌റൈന്റെ അധ്യക്ഷതയിൽ നടന്ന സമുദ്രസുരക്ഷാ ചർച്ചയിലാണ് യുഎഇ ശക്തമായ നിലപാട് അവതരിപ്പിച്ചത്.
ഇറാൻ കപ്പൽഗതാഗതത്തിന് നിയമവിരുദ്ധമായി ഫീസ് ഏർപ്പെടുത്തുകയും സമുദ്ര മേഖലയിൽ മൈനുകൾ വിന്യസിക്കുകയും ചെയ്യുന്നതായി ആരോപണമുണ്ട്. ഈ നടപടികൾ അന്താരാഷ്ട്ര വ്യാപാര ശൃംഖലകളെയും ഊർജ വിതരണ സംവിധാനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പും യുഎഇ നൽകി.
സുരക്ഷാ കൗൺസിൽ പ്രമേയം 2817 ചൂണ്ടിക്കാട്ടി, ഇറാന്റെ നടപടികളെ അപലപിക്കുകയും ഉത്തരവാദിത്തം നിശ്ചയിക്കുകയും ചെയ്യണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് രാഷ്ട്രീയ സമ്മർദത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നത് ആഗോള സുസ്ഥിരതയെ തന്നെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഇറാന്റെ നടപടികൾ മൂലം സമുദ്ര പരിസ്ഥിതിക്കും കപ്പൽഗതാഗതത്തിനും ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും യുഎഇ ആവശ്യപ്പെട്ടു. കടലിടുക്ക് അടച്ചിടുന്നത് ആഗോള ഊർജ സുരക്ഷയ്ക്കും വിതരണ ശൃംഖലകൾക്കും വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
യോഗത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ 90-ലധികം രാജ്യങ്ങൾ ഇറാനെതിരെ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചതായും അറിയിച്ചു. നിയമവിരുദ്ധ ഇടപെടലുകൾ അവസാനിപ്പിച്ച് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കടലിടുക്ക് തുറന്ന നിലയിൽ തുടരാൻ ഇറാൻ തയ്യാറാകണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ നിലനിർത്തുന്നതിനായുള്ള എല്ലാ ആഗോള ശ്രമങ്ങൾക്കും യുഎഇ പിന്തുണ നൽകുമെന്ന് ശൈഖ് ഖലീഫ ഷഹീൻ അൽ മറാർ വ്യക്തമാക്കി.












































