റിയാദ്: ആഗോള ഊർജ്ജ വിപണി കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ് നൽകി സൗദി അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമീൻ നാസർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 100 കോടി ബാരൽ എണ്ണയുടെ കുറവ് ലോക വിപണിയിൽ ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കി.
ഹുർമുസ് കടലിടുക്ക് മേഖലയിലെ കപ്പൽ ഗതാഗത തടസ്സങ്ങൾ വിതരണ ശൃംഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കപ്പൽ ഗതാഗതം പുനരാരംഭിച്ചാലും വിപണി ഉടൻ സാധാരണ നിലയിലാകില്ലെന്നും സ്ഥിരത കൈവരിക്കാൻ സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും ഊർജ്ജ വിതരണം തുടർച്ചയായി ഉറപ്പാക്കുകയാണ് കമ്പനി പ്രധാനമായി ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷങ്ങളിലുണ്ടായ നിക്ഷേപക്കുറവും ആഗോള എണ്ണ ശേഖരത്തിലെ കുറവും നിലവിലെ പ്രതിസന്ധിയെ കൂടുതൽ ഗുരുതരമാക്കിയതായും അദ്ദേഹം വിലയിരുത്തി.
ഷിപ്പിംഗ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നാലും, ഏഷ്യൻ വിപണി ഇപ്പോഴും കമ്പനിയുടെ പ്രധാന മുൻഗണനയായിരിക്കും. ആഗോള ക്രൂഡ് ഓയിൽ ആവശ്യകതയുടെ കേന്ദ്രമായി ഏഷ്യ തുടരുന്നതായും നാസർ വ്യക്തമാക്കി.
ഇതിനിടെ, ഇറാൻ ഹുർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ കപ്പൽ ഗതാഗതം പരിമിതപ്പെടുകയും എണ്ണവില കുത്തനെ ഉയരുകയും ചെയ്തിരുന്നു. ഇത് ആഗോള ഊർജ്ജ വിതരണത്തിൽ വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.
എന്നാൽ, ഈ വെല്ലുവിളികൾക്കിടയിലും സൗദി അരാംകോ സാമ്പത്തികമായി മികച്ച പ്രകടനം തുടരുകയാണ്. ഈ വർഷത്തെ ആദ്യ പാദത്തിൽ 120 ബില്യൺ റിയാൽ ലാഭം കമ്പനി നേടി. മുൻവർഷത്തേക്കാൾ 25 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും കമ്പനി ശക്തമായ പ്രവർത്തനക്ഷമത പുലർത്തുന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് അമീൻ നാസർ വ്യക്തമാക്കി.













































