ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ ഇന്ധന പ്രതിസന്ധിക്കിടയിൽ രാജ്യത്തിന് ആശ്വാസമായി എൽ.പി.ജി വഹിച്ചുള്ള ‘ജഗ് വിക്രം’ കപ്പൽ ഇന്ന് ഇന്ത്യയിലെത്തും. 20,400 മെട്രിക് ടൺ എൽ.പി.ജി നിറച്ച ഈ കപ്പൽ ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ് നങ്കൂരമിടുക. കപ്പലിൽ 24 നാവികരാണ് ഉള്ളത്.
വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം 70 ശതമാനം വരെ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, ഇന്ധനം വഹിച്ചുള്ള 15 കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാനുള്ളതിനാൽ വിതരണസ്ഥിതി ഉടൻ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തിൽ തടസം നേരിട്ടിരുന്നു. നിലവിൽ 10 വിദേശ കപ്പലുകൾ ഈ മേഖലയിലായി കുടുങ്ങിക്കിടക്കുന്നു. ഇതിൽ മൂന്ന് എൽ.പി.ജി കപ്പലുകളും നാല് ക്രൂഡ് ഓയിൽ ടാങ്കറുകളും മൂന്ന് എൽ.എൻ.ജി കാരിയറുകളും ഉൾപ്പെടുന്നു. കൂടാതെ, ഇന്ത്യൻ പതാകയിലുള്ള കപ്പലുകളും അവിടെയുണ്ട്.
ഇതിനിടെ, ഇറാൻ ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യയിലെ ഇറാൻ എംബസി വ്യക്തമാക്കിയിരുന്നു.
ലോകത്തെ ഊർജ ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് നിലവിൽ നിർണായകമായ മേഖലയായി തുടരുകയാണ്. സംഘർഷം രൂക്ഷമായ സാഹചര്യത്തിലും ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്.
ഇതിനിടെ, ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകളും ശക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ കുവൈത്ത്, സിംഗപ്പൂർ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി.
മുൻപ് ഇറാന്റെ സഹകരണത്തോടെ 94,000 ടൺ എൽ.പി.ജി ശേഖരവുമായി എട്ട് കപ്പലുകൾ ഹോർമുസ് കടന്നിരുന്നു. എന്നാൽ, സംഘർഷത്തെ തുടർന്ന് ഏകദേശം 500ഓളം കപ്പലുകൾ ഇപ്പോഴും കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.






































