ദുബായ് : യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മേഖലയിലെ പുതിയ സാംസ്കാരിക കേന്ദ്രമായി മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
1 ബില്യൺ ദിർഹം മുതൽമുടക്കിൽ നിർമ്മിച്ച ഈ ലൈബ്രറി, വ്യക്തിപരവും സാമൂഹികവുമായ തലങ്ങളിൽ സർഗ്ഗാത്മകത, അറിവ്, കല എന്നിവയുടെ വികസനത്തിന് പിന്തുണ നൽകിക്കൊണ്ട് വായനയുടെ ഒരു സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. പ്രദേശത്തും ലോകമെമ്പാടുമുള്ള ബൗദ്ധിക, സാഹിത്യ, ഭാവനാത്മക മനസ്സുകൾക്ക് ഇത് ഒരു വേദിയായും സമർപ്പിക്കുന്നു.
2022 ജൂൺ 16 വ്യാഴാഴ്ച, ലൈബ്രറി ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറക്കപ്പെടും.വിവിധ താൽപ്പര്യങ്ങളുള്ള ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ, പ്രിന്റഡ്, ഡിജിറ്റൽ പുസ്തകങ്ങൾ ആക്സസ് ചെയ്യാൻ സഹായിക്കുന്നതിനും പ്രത്യേകമായി അറബ് തലമുറയെ സമൂഹത്തിന്റെ വികസനത്തിൽ വായനയുടേയും സംസ്കാരത്തിന്റെയും പങ്ക് മനസ്സിലാക്കാനും ഇത് മുതൽ കൂട്ടാണ് എന്ന് ലൈബ്രറി ഉദ്ഘാടന വേളയിൽ അദ്ദേഹം ഉണർത്തി.
ഏഴ് നിലകളിലായി പടുത്തുയർത്തിയ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ അറിവിന്റെ ഒരു നിധി കൂമ്പാരം തന്നെ ഒരുക്കിയിട്ടുണ്ട്. അറബിയിലും വിദേശ ഭാഷകളിലുമായി 1.1 ദശലക്ഷത്തിലധികം അച്ചടിച്ച ഡിജിറ്റൽ പുസ്തകങ്ങൾ, ആറ് ദശലക്ഷത്തിലധികം പ്രബന്ധങ്ങൾ, ഏകദേശം 73,000 സംഗീത സ്കോറുകൾ, 75,000 വീഡിയോകൾ, ഏകദേശം 13,000 ലേഖനങ്ങൾ, 325 വർഷങ്ങളിലായുള്ള 5,000-ലധികം ചരിത്രപരമായ പ്രിന്റ്, ഡിജിറ്റൽ ജേണലുകൾ കൂടാതെ ലോകമെമ്പാടുമുള്ള 35,000 പരം പ്രിന്റും ഡിജിറ്റൽ പത്രങ്ങളുമായി 500 ഓളം അപൂർവ ശേഖരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.