ഷാർജ:കുട്ടികളുടെ വായനോത്സവത്തിൽ വൈവിധ്യമാർന്ന വിഷയങ്ങളിലാണ് തുടർ ശില്പശാലകൾ നടക്കുന്നത്. എഴുത്തും വായനയും ഡിജിറ്റൽ പഠനവും സംഗീതവും കോമിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രചോദനവും ശില്പശാലകൾക്ക് വേറിട്ട വിഷയങ്ങളാണ്.‘എങ്ങനെ ഒരു നല്ലപഠിതാവാകണം എന്നുമാത്രമല്ല എങ്ങനെ ഒരു നല്ല മനുഷ്യനാകണം’ എന്നതും കുട്ടികൾക്ക് മേളയിൽ പറഞ്ഞുകൊടുക്കുന്നു. വർണചിത്രങ്ങൾ വരയ്ക്കാൻ പഠിപ്പിക്കുന്ന ശില്പശാലകളാണ് കൂടുതലും കുട്ടികൾ തിരഞ്ഞെടുക്കുന്നത്. ഏതെങ്കിലും പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയും കുട്ടികൾക്ക് മനസ്സിൽ തോന്നുന്ന ആശയങ്ങളിൽ ചിത്രങ്ങൾ വരയ്ക്കാനും മേളയിൽ അവസരമുണ്ട്.പുഴയും കായലും പൂക്കളും പൂമ്പാറ്റയും മനുഷ്യരും മറ്റനേകം ജീവജാലങ്ങളും ചിത്രങ്ങൾക്ക് വിഷയങ്ങളാകുന്നു. ചിത്രങ്ങൾ വരയ്ക്കാനുള്ള കടലാസ്സും പെൻസിലും വർണങ്ങളുമെല്ലാം ശിൽപശാലകളിൽ വെച്ച് കുട്ടികൾക്ക് നൽകും. നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ കുട്ടികൾക്ക് വരയുടെ ലോകത്തേക്ക് പ്രവേശിക്കാം.
തങ്ങളുടെ കുഞ്ഞുഭാവനകളാണ് ചിത്രങ്ങൾക്ക് അടിസ്ഥാനം. ഭാവിയിൽ ആരാകണമെന്ന കുഞ്ഞുമനസ്സുകളിലെ ആഗ്രഹങ്ങളും ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, അധ്യാപകർ, കൂട്ടുകാർ ഇങ്ങനെ ഏറ്റവുമടുത്തുനിൽക്കുന്നവരും വരകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ശാസ്ത്രം, കല, സാഹിത്യം, സാങ്കേതികവിദ്യ എന്നിവ യോജിപ്പിച്ചുകൊണ്ടുള്ള മികച്ച വിദ്യാഭ്യാസമാണ് കുട്ടികൾക്കായുള്ള 600- ലേറെ ശില്പശാലകൾക്ക് അടിസ്ഥാനം.