ദുബായ് ∙ യുഎഇയിലെ ചില ബാങ്കുകൾ അക്കൗണ്ടുകളുടെ മിനിമം ബാലൻസ് 5000 ദിർഹമാക്കാനുളള തീരുമാനം താല്‍ക്കാലികമായി നിർത്തിവച്ചു. യുഎഇ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശപ്രകാരമാണ് നടപടി. ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് പരിധി 5000 ദിർഹമായി ഉയർത്താന്‍ തീരുമാനിച്ചതായി റിപ്പോർട്ടുകള്‍ വന്ന പശ്ചാത്തലത്തില്‍ ഇതേകുറിച്ച് പഠിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ‘മിനിമം ബാലന്‍സ് പരിധിയിലെ വർദ്ധനവ് താല്‍ക്കാലികമായി നിർത്തിവയ്ക്കുകയാണ് ‘, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുക ഉയർത്തരുതെന്ന് ബാങ്കുകള്‍ക്ക് നിർദ്ദേശം നല്‍കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അക്കൗണ്ടിൽ ചുരുങ്ങിയത് 5,000 ദിർഹം നിലനിര്‍ത്താൻ കഴിയാത്ത ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാന്‍ ചില ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. അക്കൗണ്ടിൽ ചുരുങ്ങിയത് 5,000 ദിർഹം നിലനിര്‍ത്താൻ കഴിയാത്തവരില്‍ നിന്ന് 25 ദിർഹമോ അതിലധികമോ ഫീസ് ഈടാക്കുമെന്നും ജൂണ്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ, 20,000 ദിർഹത്തിലധികം അക്കൗണ്ടില്‍ ഉളളവർക്കും 15,000 ദിർഹത്തോളം മാസശമ്പളം ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നവർക്കും 5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ ശമ്പളമുള്ളവർക്കും ക്രെഡിറ്റ് കാർഡ്, വ്യക്തിഗത ലോൺ, ഓവർഡ്രാഫ്റ്റ് തുടങ്ങിയവ നിലവിലുണ്ടെങ്കിലും ഈ ഫീസ് ഒഴിവാക്കപ്പെടുമെന്നും അറിയിച്ചിരുന്നു.
മെച്ചപ്പെട്ട ശമ്പളമുളളവരാണെങ്കില്‍ പോലും സാധാരണ പ്രവാസികളെ സംബന്ധിച്ച് 5000 ദിർഹം മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കുകയെന്നുളളത് അത്ര പ്രായോഗികമല്ല. ഇതോടെ സാധാരണക്കാരായ പ്രവാസികള്‍ ആശങ്കയിലായി. എന്തായാലും തീരുമാനം നടപ്പിലാക്കുന്നത് മാറ്റിവച്ചത് സാധാരണ പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.