ദുബായ് : ഇന്നലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെയുണ്ടായ ദാരുണമായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്ന് യു.എ.ഇക്കും അഹമ്മദാബാദിനും ഇടയിലുള്ള വിമാന സർവീസിന് കാലതാമസം നേരിടുന്നതായി അധികൃതർ. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ, ഫ്ലൈറ്റ് AI171, വിമാനത്താവള പരിധിക്കപ്പുറത്തുള്ള മേഘാനി നഗർ പ്രദേശത്ത് തകർന്നുവീഴുകയായിരുന്നു.സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുവരികയാണെന്നും, നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് കേട്ടതിൽ ദുഃഖമുണ്ടെന്നും ഫ്ലൈ ദുബൈ അധികൃതരെ ഉദ്ധരിച്ചുള്ള ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു.ദുരിത ബാധിതരായ എല്ലാവർക്കും ആത്മാർത്ഥ അനുശോചനം അറിയിക്കുന്നുവെന്നും, എന്നാൽ അഹമ്മദാബാദിലേക്കുള്ള വിമാനങ്ങൾ നിലവിൽ ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.ദുബൈ ഇന്റർനാഷണലിൽ നിന്ന് ഇന്നലെ വൈകുന്നേരം 7:25 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് ഫ്ലൈറ്റ് എസ്.ജി 016 രാത്രി 11:30ലേക്ക് പുനഃക്രമീകരിച്ചു. അഹമ്മദാബാദിലേക്കുള്ള എല്ലാ എമിറേറ്റ്സ് സർവിസുകൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. അഹമ്മദാബാദിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ഇന്ന് രാവിലെ 5:53 ന് ദുബൈ യിൽ എത്തിച്ചേരും.