കുവൈത്ത് സിറ്റി: ഇറാൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്ക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയത്.
സംഭവത്തെ “അപലപനീയമായ ആക്രമണം” എന്ന് വിശേഷിപ്പിച്ച മന്ത്രാലയം, ഇത് യു.എ.ഇയുടെ പരമാധികാരത്തിൻ്റെ തുറന്ന ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്താനുള്ള ശ്രമങ്ങളെ ഇത്തരം ആക്രമണങ്ങൾ ദുർബലപ്പെടുത്തുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
യു.എ.ഇയുടെ സുരക്ഷയും ദേശീയ സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചു. സഹോദരരാജ്യമായ യു.എ.ഇയോടുള്ള പൂർണ ഐക്യദാർഢ്യവും അവർ ആവർത്തിച്ചു.
ആക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആശംസിച്ചു. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാതിരിക്കാനായി രാജ്യങ്ങൾ പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണമെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു.












































