ബഹ്‌റൈനു നേരെയും ആക്രമണശ്രമം; ശക്തമായി അപലപിച്ച് യുഎഇ; മേഖലയിൽ ആശങ്കയേറ്റി അമേരിക്ക-ഇറാൻ സംഘർഷം
കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ കടുത്ത ആശങ്ക ഉയർത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. ബുധനാഴ്ച പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ-1 (T1) കെട്ടിടത്തിന് ആക്രമണത്തിൽ കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ചില നയതന്ത്ര കാര്യാലയങ്ങൾക്കും (Diplomatic Missions) കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം താത്കാലികമായി നിർത്തിവെക്കുകയും സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാനത്താവളം ഇപ്പോൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെ നടന്ന നഗ്നമായ ലംഘനമാണിതെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി വിശേഷിപ്പിച്ചു. ഇത്തരം ക്രിമിനൽ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബഹ്‌റൈനു നേരെയും ആക്രമണം; പ്രതിരോധിച്ച് വ്യോമസേന
കുവൈത്തിന് പുറമെ അയൽരാജ്യമായ ബഹ്‌റൈനു നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ഒരേസമയം ആക്രമണശ്രമമുണ്ടായി. ബഹ്‌റൈനെ ലക്ഷ്യമാക്കി എത്തിയ മൂന്ന് ബാലസിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും ബഹ്‌റൈൻ-അമേരിക്കൻ സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് വിജയകരമായി തകർത്തു.
കുവൈത്തിനും ബഹ്‌റൈനുമെതിരെ ഉണ്ടായ ഇറാൻ ആക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ശക്തമായ ഭാഷയിൽ അപലപിച്ചു. മേഖലയുടെ സുസ്ഥിരത തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ ഗൾഫ് രാജ്യങ്ങളുടെ ഒരുമിച്ചുള്ള നിലപാട് അത്യാവശ്യമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രൂക്ഷമായി അമേരിക്ക-ഇറാൻ സംഘർഷം
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും യുദ്ധപ്രതീതിയിലേക്ക് വഴിമാറുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. കഴിഞ്ഞ ദിവസം ഇറാന്റെ നിയന്ത്രണത്തിലുള്ള ക്വിഷ് ദ്വീപിലെ (Qeshm Island) സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സേന സ്വയംപ്രതിരോധ ആക്രമണങ്ങൾ നടത്തിയിരുന്നു. തങ്ങളുടെ സൈനിക നീക്കങ്ങൾക്ക് കുവൈത്തും ബഹ്‌റൈനും പരോക്ഷമായി സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് ഇറാൻ ഈ രാജ്യങ്ങളിലെ സിവിലിയൻ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. ഇറാൻ പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












































