അബുദാബി: യുഎഇയിൽ വേനൽച്ചൂടിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള മധ്യാഹ്ന വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത് നിരോധിച്ചുകൊണ്ട് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം (MoHRE) ഉത്തരവിറക്കി.
സെപ്റ്റംബർ 15 വരെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന നിയന്ത്രണമാണ് നിലവിൽ വരുന്നത്. തൊഴിലാളികളുടെ സുരക്ഷയ്ക്കായി തുടർച്ചയായി 22-ാം വർഷമാണ് യുഎഇ ഈ നിയമം നടപ്പിലാക്കുന്നത്. കടുത്ത വേനൽക്കാലത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ അപകടസാധ്യതകൾ കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിയമപ്രകാരം തൊഴിലുടമകൾ തൊഴിലാളികൾക്ക് വിശ്രമിക്കാനായി തണലുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കണം. കൂടാതെ ആവശ്യമായ കുടിവെള്ളം, തണുപ്പിക്കൽ സംവിധാനങ്ങൾ, ഫാനുകൾ, ആരോഗ്യസുരക്ഷാ സൗകര്യങ്ങൾ എന്നിവയും നിർബന്ധമായും ലഭ്യമാക്കേണ്ടതുണ്ട്.
അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ നിർത്തിവയ്ക്കാൻ കഴിയാത്ത ജോലികൾ, റോഡ് ടാറിങ്, കോൺക്രീറ്റ് മിക്സിങ്, ജല-വൈദ്യുതി സേവനങ്ങളിലെ അടിയന്തര അറ്റകുറ്റപ്പണികൾ, ഗതാഗത പുനഃസ്ഥാപന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രത്യേക അനുമതിയോടെ ഇളവ് ലഭിക്കും. പൊതുജന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന അടിയന്തര സേവനങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടും.
നിയമലംഘനത്തിനെതിരെ കർശന നടപടികളാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മധ്യാഹ്ന വിശ്രമ സമയത്ത് ജോലി ചെയ്യിപ്പിക്കുന്ന ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തും. ഒന്നിലധികം തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിക്കിറക്കിയാൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കാൻ സാധിക്കും.
കഴിഞ്ഞ വർഷം രാജ്യത്തെ 99 ശതമാനം കമ്പനികളും മധ്യാഹ്ന വിശ്രമ നിയമം കൃത്യമായി പാലിച്ചതായി മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി ഡെലിവറി ജീവനക്കാർക്കായി രാജ്യവ്യാപകമായി ആയിരക്കണക്കിന് എയർ കണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങളും ഒരുക്കിയിരുന്നു.
തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിനും സുരക്ഷിത തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും നിയമം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം എല്ലാ കമ്പനികളോടും അഭ്യർഥിച്ചു.












































