സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ബാധിത പ്രദേശങ്ങളിൽ ജനക്കൂട്ടം ഒഴിവാക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.
യൻബു, സൗദി അറേബ്യ:മദീന പ്രവിശ്യയിലെ യൻബു ഗവർണറേറ്റിൽ പുറപ്പെടുവിച്ചിരുന്ന അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പിൻവലിച്ചു. പ്രദേശത്തെ അപായസാധ്യത ഒഴിഞ്ഞതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം (National Early Warning Platform) വഴി നേരത്തെ നൽകിയ ജാഗ്രതാ നിർദേശത്തെത്തുടർന്ന് യൻബുവിലെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. കെട്ടിടങ്ങൾക്കുള്ളിൽ കഴിയാനും ജനലുകളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും അകന്നുനിൽക്കാനും നിർദേശിച്ചിരുന്നു.
സാഹചര്യം പുനഃസ്ഥാപിച്ചതായി അറിയിച്ച സിവിൽ ഡിഫൻസ്, പൊതുജനങ്ങൾ തുടർന്നും മുൻകരുതലുകൾ പാലിക്കണമെന്ന് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളുണ്ടായ സ്ഥലങ്ങളിൽ തടിച്ചുകൂടരുതെന്നും വീഡിയോഗ്രാഫിയോ ഫോട്ടോഗ്രാഫിയോ പകർത്തി രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും നിർദേശമുണ്ട്.
വാഹനമോടിക്കുന്നവർ പാലങ്ങളും ഉയർന്ന കെട്ടിടങ്ങളും ഒഴിവാക്കി സുരക്ഷിതമായി വാഹനം നിർത്തിയിടാൻ നിർദേശിച്ചിരുന്നു. മദീന, മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ അടിയന്തര സഹായത്തിന് 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.












