കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാക്കി കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ നടത്തിയ പുതിയ ആക്രമണം. ഇന്ന് പുലർച്ചെയായിരുന്നു ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണ ശ്രമം. ഇരു രാജ്യങ്ങളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങൾ തടഞ്ഞതായി അധികൃതർ അറിയിച്ചു.
ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി കുവൈത്ത് മുഴുവൻ സൈറണുകൾ മുഴക്കി. രാജ്യത്തേക്ക് വന്ന ഡ്രോണുകളെയും മിസൈലുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടയുകയാണെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. പ്രതിരോധ നടപടികൾ നടക്കുന്നതിനിടെയാണ് വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്നും അധികൃതർ വ്യക്തമാക്കി.
സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കുവൈത്ത് സൈന്യം പൊതുജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ബഹ്റൈന് നേരെയുണ്ടായ ആക്രമണ ശ്രമങ്ങളും സൈന്യം വിജയകരമായി പരാജയപ്പെടുത്തിയതായി ബഹ്റൈൻ അധികൃതർ വ്യക്തമാക്കി. ഇന്ന് പുലർച്ചെ 4.15ഓടെയായിരുന്നു ആക്രമണ മുന്നറിയിപ്പ് ലഭിച്ചത്. ആക്രമണത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളായി മേഖലയിലെ സംഘർഷം ശക്തമാകുന്നതിനിടെ കുവൈത്തിൽ നടന്ന വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദാണ് അന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു.
കുവൈത്ത് വിമാനത്താവളത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ അമേരിക്ക ശക്തമായി അപലപിച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അൽ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ കുവൈത്തിന്റെ സുരക്ഷയ്ക്കുള്ള അമേരിക്കയുടെ പിന്തുണ ആവർത്തിക്കുകയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പാലിച്ചുവരികയാണ്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.












































