ദുബൈ: ടാക്സിയിൽ മറന്നുവെച്ച 10,000 ദിർഹവും വിലപിടിപ്പുള്ള വ്യക്തിഗത സാധനങ്ങളും വിനോദസഞ്ചാരിക്ക് സമയബന്ധിതമായി തിരികെ നൽകി മാതൃകയായ ടാക്സി ഡ്രൈവർ ജെഫ്രി എസ്ര അമോസിനെ ദുബൈ ടൂറിസ്റ്റ് പൊലീസ് ആദരിച്ചു. സത്യസന്ധതയും ഉത്തരവാദിത്തബോധവും ഉയർത്തിക്കാട്ടുന്ന ഈ സംഭവം ദുബായുടെ സുരക്ഷിതവും വിശ്വാസ്യതയാർന്നതുമായ സാമൂഹിക അന്തരീക്ഷത്തിന് മറ്റൊരു ഉദാഹരണമായി മാറി.
യാത്ര കഴിഞ്ഞ് വിമാനത്താവളത്തിലെത്തിയ വിനോദസഞ്ചാരി, വിമാനം പുറപ്പെടാനുള്ള തിരക്കിനിടയിൽ പണവും വ്യക്തിഗത രേഖകളും അടങ്ങിയ ചെറിയ ബാഗ് ടാക്സിയിൽ മറന്നുവെക്കുകയായിരുന്നു. വിമാനത്താവളത്തിലെത്തിയ ശേഷമാണ് ബാഗ് നഷ്ടമായ വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്.
തുടർന്ന് സഹായത്തിനായി ദുബൈ ടൂറിസ്റ്റ് പൊലീസ് വിഭാഗത്തെ സമീപിച്ചു. പരാതിയെത്തുടർന്ന് പൊലീസ് അതിവേഗം അന്വേഷണം ആരംഭിക്കുകയും ബന്ധപ്പെട്ട ടാക്സി ഡ്രൈവറെ കണ്ടെത്തുകയും ചെയ്തു. ബാഗ് തന്റെ വാഹനത്തിലുണ്ടെന്ന് സ്ഥിരീകരിച്ച ഡ്രൈവർ ജെഫ്രി എസ്ര അമോസ് സമയം പാഴാക്കാതെ വിമാനത്താവളത്തിലേക്ക് മടങ്ങിയെത്തി പണവും സാധനങ്ങളും ടൂറിസ്റ്റ് പൊലീസിന് കൈമാറി.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ബാഗ് വിനോദസഞ്ചാരിക്ക് കൈമാറി. വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ പണം തിരിച്ചുകിട്ടിയതിൽ വലിയ ആശ്വാസം പ്രകടിപ്പിച്ച വിനോദസഞ്ചാരി, ദുബായിലെ സുരക്ഷാ സംവിധാനങ്ങളെയും ജനങ്ങളുടെ സത്യസന്ധതയെയും പ്രശംസിച്ചു.
ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുൽ റഹ്മാനും ടൂറിസ്റ്റ് ഹാപ്പിനസ് സെക്ഷൻ മേധാവി ക്യാപ്റ്റൻ അഹമ്മദ് മുഹമ്മദ് അൽ മുഹൈരിയും പങ്കെടുത്ത ചടങ്ങിലാണ് ജെഫ്രി എസ്ര അമോസിനെ ആദരിച്ചത്. സമൂഹത്തിൽ സത്യസന്ധതയും ഉത്തരവാദിത്തബോധവും വളർത്തുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സഞ്ചാരികളുടെ സുരക്ഷയും വിശ്വാസവും ഉറപ്പാക്കുന്ന നഗരമെന്ന നിലയിൽ ദുബായുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം സംഭവങ്ങൾ നിർണായക പങ്കുവഹിക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.












































