ദുബൈ: വേനലവധി ആരംഭിച്ച് രാജ്യാന്തര യാത്രകൾ വർധിക്കുന്ന സാഹചര്യത്തിൽ, വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർ വാക്സീനേഷൻ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് യു.എ.ഇയിലെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. യാത്രയുടെ അവസാന നിമിഷം വരെ വാക്സീനേഷൻ നടപടികൾ മാറ്റിവയ്ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും യാത്രാ തടസ്സങ്ങൾക്കും കാരണമാകാമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
ടിക്കറ്റ് ബുക്കിങ്, വിസ നടപടികൾ, താമസസൗകര്യങ്ങൾ എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യം പലരും ആരോഗ്യ സുരക്ഷാ ഒരുക്കങ്ങൾക്ക് നൽകാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യാത്ര ചെയ്യുന്ന രാജ്യത്തിന്റെ ആരോഗ്യ നിർദേശങ്ങളും നിർബന്ധിത വാക്സീനുകളും മുൻകൂട്ടി പരിശോധിക്കാത്തത് പലപ്പോഴും യാത്രാ പദ്ധതികളെ ബാധിക്കാറുണ്ട്.
ഷാർജ മെഡ്കെയർ ഷെയ്ഖ് സഖർ അൽ ഖാസിമി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. മലസ് യാബ്രൂദി പറയുന്നതനുസരിച്ച്, സാധാരണ സ്വീകരിക്കുന്ന വാക്സീനുകൾ എല്ലാ രാജ്യങ്ങളിലെയും രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. യാത്ര ചെയ്യുന്ന രാജ്യം, വ്യക്തിയുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ച് അധിക വാക്സീനുകളോ ബൂസ്റ്റർ ഡോസുകളോ ആവശ്യമായി വരാം.
തീർഥാടന യാത്രകൾക്ക് പ്രത്യേക ശ്രദ്ധ
ഉംറ, ഹജ് തീർഥാടന യാത്രകൾ നടത്തുന്നവരിൽ നിന്നാണ് വാക്സീനേഷനെക്കുറിച്ചുള്ള ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ ലഭിക്കുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. സൗദി അറേബ്യയിലേക്കുള്ള തീർഥാടകർക്ക് മെനിംഗോകോക്കൽ, ഇൻഫ്ലുവൻസ വാക്സീനുകൾ നിർബന്ധമാണ്.
അതേസമയം, ചില ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് യെല്ലോ ഫീവർ വാക്സീൻ ആവശ്യമാണ്. ഏഷ്യൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകളും ഡോക്ടർമാർ നിർദേശിക്കാറുണ്ട്. മലേറിയ ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നവർ മുൻകരുതൽ മരുന്നുകളെക്കുറിച്ചും വൈദ്യോപദേശം തേടേണ്ടതുണ്ട്.
അവസാന നിമിഷ വാക്സീനേഷൻ മതിയാകില്ല
യാത്രയ്ക്ക് തൊട്ടുമുമ്പ് വാക്സീൻ സ്വീകരിച്ചാൽ പൂർണമായ പ്രതിരോധശേഷി ലഭിക്കില്ലെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ചില വാക്സീനുകൾക്ക് ഒന്നിലധികം ഡോസുകൾ ആവശ്യമായേക്കാം. കൂടാതെ ശരീരത്തിൽ പ്രതിരോധശേഷി വികസിക്കാൻ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവരും.
അതുകൊണ്ട് തന്നെ യാത്രയ്ക്ക് കുറഞ്ഞത് നാല് മുതൽ ആറ് ആഴ്ച മുമ്പെങ്കിലും ഡോക്ടറെ സമീപിച്ച് ആവശ്യമായ വാക്സീനുകളും ആരോഗ്യ നിർദേശങ്ങളും സ്വീകരിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
അപകടസാധ്യതയുള്ള വിഭാഗങ്ങൾ കൂടുതൽ ശ്രദ്ധിക്കണം
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ യാത്രയ്ക്ക് മുമ്പ് നിർബന്ധമായും ആരോഗ്യ പരിശോധന നടത്തണം. യാത്രയ്ക്കിടെ രോഗബാധയുടെ സാധ്യത കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും ഇത് സഹായകരമാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
വിദേശയാത്രയ്ക്ക് മുൻപ് ഇന്റർനെറ്റിലെ പൊതുവിവരങ്ങൾ മാത്രം ആശ്രയിക്കാതെ അംഗീകൃത ആരോഗ്യവിദഗ്ധരിൽ നിന്ന് കൃത്യമായ ഉപദേശം തേടുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ഓർമ്മിപ്പിച്ചു.












































