ദുബായ്: വിമാന ടിക്കറ്റ് നിരക്കിലെ വൻ വർധനവ് മൂലം ദുരിതമനുഭവിക്കുന്ന ഗൾഫ് മലയാളികൾക്ക് ആശ്വാസമാകുന്ന ഗൾഫ്-കേരള യാത്രാക്കപ്പൽ സർവീസ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക സമുദ്രദിനത്തോടനുബന്ധിച്ച് ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി പ്രവാസി സമൂഹം മുന്നോട്ടുവയ്ക്കുന്ന ഈ ആവശ്യം യാഥാർഥ്യമാക്കാൻ നിലവിലെ സാഹചര്യങ്ങൾ അനുകൂലമാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തെ ഒരു പ്രധാന തുറമുഖ സംസ്ഥാനമായി വികസിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പാസഞ്ചർ കപ്പൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾക്ക് പുതുജീവൻ നൽകേണ്ട സമയമാണിതെന്ന് അഡ്വ. വൈ.എ. റഹീം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്രാക്കപ്പൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ കേന്ദ്ര പോർട്ട്-ഷിപ്പിംഗ് മന്ത്രാലയത്തിന് നേരത്തെ സംയുക്ത നിവേദനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹിയിൽ ചർച്ചകൾ നടത്തുകയും കൊച്ചി, ബേപ്പൂർ, വിഴിഞ്ഞം തുറമുഖങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്തിരുന്നു.
പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയും കപ്പൽ സർവീസിനായി ക്വട്ടേഷൻ ക്ഷണിക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് പദ്ധതി മുന്നോട്ടുപോകാതെ മരവിച്ച നിലയിലായതായി വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സാധാരണ തൊഴിലാളികളും താഴ്ന്ന വരുമാനക്കാരുമായ നിരവധി പ്രവാസികൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുകയാണ്. വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ കഴിയുന്ന പ്രവാസികൾക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കപ്പൽ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
600 കിലോമീറ്ററിലധികം കടൽത്തീരവും അന്താരാഷ്ട്ര നിലവാരത്തിലുള്ള തുറമുഖങ്ങളും കണ്ടെയ്നർ ടെർമിനലുകളും ഉൾപ്പെടുന്ന കേരളത്തിന്റെ സമുദ്രസാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വാർത്താക്കുറിപ്പിൽ എടുത്തുപറയുന്നു. സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ ദീർഘകാല ആവശ്യമായ കപ്പൽ യാത്രാസൗകര്യം യാഥാർഥ്യമാക്കാനും സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ മുഖ്യമന്ത്രിക്ക് പദ്ധതിയുടെ പശ്ചാത്തലവും പ്രായോഗിക സാധ്യതകളും വ്യക്തമായി അറിയാവുന്നതിനാൽ, കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ഈ ആവശ്യത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും അഡ്വ. വൈ.എ. റഹീം പ്രകടിപ്പിച്ചു.












































