അബുദാബി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ വിദേശ പൗരൻമാർക്കും പ്രവാസികൾക്കും ആശ്വാസമായി സുപ്രധാന പ്രഖ്യാപനവുമായി യുഎഇ അധികൃതർ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാൻ കഴിയാതെ യുഎഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാനോ വിസ നിയമവിധേയമാക്കാനോ ജൂലൈ 9 വരെ പ്രത്യേക ഇളവ് അനുവദിച്ചു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2026 ജൂൺ 10 മുതൽ പ്രാബല്യത്തിൽ വന്ന 30 ദിവസത്തെ ഇളവ് കാലാവധി ജൂലൈ 9ന് അവസാനിക്കും.
ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം മൂലം വിമാന സർവീസുകൾ തടസ്സപ്പെട്ടതും യാത്രാ പദ്ധതികൾ താളം തെറ്റിയതുമാണ് നിരവധി സന്ദർശകരും പ്രവാസികളും യുഎഇയിൽ കുടുങ്ങാൻ കാരണമായത്. സാധാരണയായി വിസ കാലാവധി കഴിഞ്ഞാൽ പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടിവരുമെങ്കിലും നിലവിലെ പ്രത്യേക ഇളവിലൂടെ അത്തരം പിഴകൾ ഒഴിവാക്കാനാകും.
ഇളവ് കാലയളവിൽ രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ താമസ രേഖകൾ നിയമവിധേയമാക്കാനോ പുതിയ വിസയിലേക്ക് മാറാനോ അവസരമുണ്ട്. ഇതിനായി അധിക പിഴ ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക നടപടികളൊന്നും സ്വീകരിക്കേണ്ടതില്ല. സാധാരണ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി നേരിട്ട് രാജ്യം വിടാവുന്നതാണ്. ഇളവിന്റെ ആനുകൂല്യം ലഭിക്കുന്നവർക്ക് അധിക അപേക്ഷകളോ പ്രത്യേക അനുമതികളോ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.














































