ദുബൈ: യുഎഇയിൽ വേനൽച്ചൂട് കനത്തതോടെ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുകയാണ്. ഇതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ, അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
ഔദ്യോഗിക കാലാവസ്ഥാ പ്രവചനമനുസരിച്ച് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഉച്ചയ്ക്കുശേഷം കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടുകയും ഇടിയോടുകൂടിയ മഴ ലഭിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. കടുത്ത വേനൽച്ചൂടിനിടെ ഈ മഴ ജനങ്ങൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
അടുത്തിടെ ഖോർഫക്കാനിലെ മലനിരകളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേരുടെ ശ്രദ്ധ നേടുകയും ചെയ്തു.
അതേസമയം രാജ്യത്ത് ഉയർന്ന താപനില തുടരുകയാണ്. കഴിഞ്ഞ ദിവസം അൽ ഐനിലെ സ്വൈഹാൻ മേഖലയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഈർപ്പനില ഉയരാനും ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുമുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ കിഴക്കൻ മേഖലകളിൽ വീണ്ടും മഴ ശക്തിപ്പെടാനും പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും പ്രവചനമുണ്ട്.
ഫുജൈറ, അൽ ഐൻ, ഹത്ത, കൽബ, ദിബ്ബ തുടങ്ങിയ യുഎഇയുടെ കിഴക്കൻ മലയോര മേഖലകളിൽ വേനൽക്കാലത്ത് ലഭിക്കുന്ന മഴ സ്വാഭാവിക പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഇന്ത്യയിലെ മൺസൂൺ ന്യൂനമർദ്ദ വ്യവസ്ഥയുടെ സ്വാധീനമാണ് ഈ സീസണൽ മഴയ്ക്ക് പ്രധാന കാരണം. അന്തരീക്ഷ സാഹചര്യങ്ങളിൽ കൂടുതൽ അനുകൂലമായ മാറ്റമുണ്ടായാൽ മഴമേഘങ്ങൾ ഉൾപ്രദേശങ്ങളിലേക്കും ദുബൈയുടെ സമീപ മേഖലകളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.















































