വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകളിലൂടെ വ്യാജ സന്ദേശങ്ങളും ഊഹാപോഹങ്ങളും പങ്കുവെക്കുന്നത് കടുത്ത ശിക്ഷാർഹമെന്ന് ടെലികോം അതോറിറ്റിയും നിയമവിദഗ്ധരും.
അബുദാബി, യു.എ.ഇ:സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ വ്യക്തിഗത സന്ദേശമയക്കൽ ആപ്പുകളിലെ (Private Chats) സ്വകാര്യ ചാറ്റുകളിലും ഗ്രൂപ്പുകളിലും വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതർ. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി തെറ്റായ വിവരങ്ങൾ അയക്കുന്നതും കടുത്ത ശിക്ഷാർഹമാണെന്ന് ടെലികമ്യൂണിക്കേഷൻസ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും (TDRA) പബ്ലിക് പ്രൊസിക്യൂഷനും ഓർമ്മിപ്പിച്ചു.
2021-ലെ 34-ാം നമ്പർ സൈബർ കുറ്റകൃത്യ വിരുദ്ധ നിയമപ്രകാരം വ്യാജവാർത്ത സൃഷ്ടിക്കുന്നവർക്കും അത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ സ്വകാര്യ ചാറ്റുകളിലോ ഫൊർവേഡ് ചെയ്യുന്നവർക്കും ഒരുപോലെ നിയമപരമായ ഉത്തരവാദിത്തമുണ്ട്. ദുരുദ്ദേശ്യമില്ലാതെയാണ് ഫോർവേഡ് ചെയ്തതെങ്കിലും നിയമനടപടിയിൽ നിന്ന് ഒഴിവാകാൻ സാധിക്കില്ല.
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാദങ്ങൾ, ഊഹാപോഹങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം പിഴയും കുറഞ്ഞത് ഒരു വർഷം തടവുശിക്ഷയും ലഭിക്കും. അടിയന്തരാവസ്ഥ, പ്രതിസന്ധി ഘട്ടങ്ങൾ അല്ലെങ്കിൽ സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സമയങ്ങളിൽ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ പിഴ രണ്ട് ലക്ഷം ദിർഹമായും തടവുശിക്ഷ രണ്ട് വർഷം വരെയുമായി വർദ്ധിക്കും.
ദ്യോഗിക ഗവൺമെന്റ് സ്രോതസ്സുകളിൽ നിന്നും അംഗീകൃത മാധ്യമങ്ങളിൽ നിന്നും വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാനും പങ്കുവെക്കാനും യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും പബ്ലിക് പ്രൊസിക്യൂഷനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യക്തിഗത സന്ദേശങ്ങൾ അയക്കുമ്പോഴും ഉയർന്ന രീതിയിലുള്ള ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.










