ആഡംബര നഗരത്തെ നടുക്കിയ സ്ഫോടനത്തിൽ രണ്ടുപേരുടെ നില അതീവ ഗുരുതരം; ബാക്ക്പാക്ക് ഉപേക്ഷിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ദുബായ്: ലോകസമ്പന്നരുടെ താവളമായ മൊണാക്കോയിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നാലെ പ്രതിക്കായി ഫ്രാൻസും മൊണാക്കോയും സംയുക്ത തിരച്ചിൽ ആരംഭിച്ചു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. യുക്രെയ്നിൽ ജനിച്ച പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയും ശതകോടീശ്വരനുമായ വ്ളാദിം യെർമോളയേവിനെ (Vadym Yermolaiev) ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഫ്രഞ്ച്-യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ (1900 GMT) അതീവ സുരക്ഷയുള്ള മൊണാക്കോ നഗരമധ്യത്തിലായിരുന്നു സ്ഫോടനം. ആഡംബര ബോട്ടുകൾക്കും കോടീശ്വരന്മാർക്കും പേരുകേട്ട മൊണാക്കോയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് മൊണാക്കോ സ്റ്റേറ്റ് മിനിസ്റ്റർ ക്രിസ്റ്റഫ് മിർമണ്ട് വ്യക്തമാക്കി. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് അദ്ദേഹം ഫ്രഞ്ച് ചാനലായ ബി.എഫ്.എം ടിവിയോട് പറഞ്ഞു.
ഒരു റസിഡൻഷ്യൽ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ ഒരാൾ ബാക്ക്പാക്ക് (ബാഗ്) ഉപേക്ഷിച്ചു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് ഫ്രഞ്ച് പത്രമായ ‘ലെ ഫിഗാരോ’ റിപ്പോർട്ട് ചെയ്തു. ഇതൊരു ‘പാഴ്സൽ ബോംബ്’ ആക്രമണമാണെന്നാണ് പ്രോസിക്യൂട്ടർ ജനറൽ വിലയിരുത്തുന്നത്. ആക്രമണത്തെ ക്രൂരമായ നടപടിയെന്ന് മൊണാക്കോയിലെ ആൽബർട്ട് രാജകുമാരൻ അപലപിച്ചു.
പ്രതി അതിർത്തി കടന്ന് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷയും തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കരുതപ്പെടുന്ന വ്ളാദിം യെർമോളയേവ് യുക്രെയ്നിലെ ഡിനിപ്രോയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായിരുന്നു. വർഷങ്ങൾക്ക് മുമ്പ് യുക്രെയ്ൻ വിട്ട അദ്ദേഹം അവിടുത്തെ പൗരത്വം ഉപേക്ഷിച്ച് സൈപ്രസ് പൗരത്വം സ്വീകരിച്ചിരുന്നു. 2023 ഡിസംബറിൽ യുക്രെയ്ൻ സർക്കാർ ഇയാൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കർശനമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള രാജ്യങ്ങളിലൊന്നായാണ് മൊണാക്കോ അറിയപ്പെടുന്നത്. കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞ ഇവിടെ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു യുക്രെയ്ൻ മുൻ വ്യവസായിക്ക് നേരെ ഇത്തരമൊരു ആക്രമണം ഉണ്ടായത് ആഗോള സുരക്ഷാ ഏജൻസികളെയും ഞെട്ടിച്ചിട്ടുണ്ട്.










