സ്കൂൾ പ്രദേശങ്ങളിൽ സ്പീഡ് പരിധി ലംഘിക്കൽ, ബസ് സ്റ്റോപ്പ് ബോർഡ് ഗൗനിക്കതിരിക്കൽ, അനധികൃത പാർക്കിംഗ് എന്നിവയ്ക്ക് കനത്ത പിഴയും ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
ദുബായ് — പുതിയ അധ്യയന വർഷത്തിന് തുടക്കമാകാനിരിക്കെ, രാജ്യത്തെ സ്കൂൾ മേഖലകളിലെ ട്രാഫിക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പിഴ വ്യവസ്ഥകളും ഓർമ്മിപ്പിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയവും ദുബായ് പോലീസും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി സ്കൂൾ പരിസരങ്ങളിൽ പോലീസിന്റെ നിരീക്ഷണവും സ്മാർട്ട് ക്യാമറ പരിശോധനകളും ശക്തമാക്കും.
സ്കൂൾ ബസുകൾ വിദ്യാർത്ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ‘സ്റ്റോപ്പ്’ (STOP) ബോർഡ് പ്രദർശിപ്പിക്കുമ്പോൾ വാഹനം നിർത്താതെ മുന്നോട്ട് പോകുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും. കുട്ടികളെ ഇറക്കുമ്പോൾ സ്റ്റോപ്പ് സൈൻ ബോർഡ് ഉപയോഗിക്കാത്ത ബസ് ഡ്രൈവർമാർക്ക് 200 ദിർഹം പിഴയും 6 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
സെബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്ത വാഹന ഉടമകൾക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിൻ്റുകളുമാണ് ശിക്ഷ. സ്കൂൾ സമയങ്ങളിൽ ധാരാളം കുട്ടികൾ റോഡ് മുറിച്ചു കടക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ വേഗത കുറയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
റോഡിന് നടുവിൽ വാഹനം നിർത്തി കുട്ടികളെ ഇറക്കുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ഇത്തരം ലംഘനങ്ങൾക്ക് 1,000 ദിർഹം വരെ പിഴയും 6 ബ്ലാക്ക് പോയിന്റുകളും ഈടാക്കാം. സ്കൂളുകൾ നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത ഡ്രോപ്പ്-ഓഫ് ഏരിയകളിലോ പാർക്കിംഗ് കേന്ദ്രങ്ങളിലോ മാത്രം വാഹനങ്ങൾ നിർത്തണം.
മറ്റു വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള അനധികൃത പാർക്കിംഗിന് 200 ദിർഹം മുതൽ പിഴ ഈടാക്കും. സ്കൂൾ ഗേറ്റുകൾ മറച്ചുള്ള പാർക്കിംഗ്, ഡബിൾ പാർക്കിംഗ് എന്നിവയ്ക്കെതിരെ കർശന നടപടിയുണ്ടാകും.
സ്കൂൾ മേഖലകളിൽ വേഗപരിധി ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ച് 300 ദിർഹം മുതൽ 3,000 ദിർഹം വരെ പിഴ ലഭിക്കാം. അമിതവേഗതയിൽ വാഹനം ഓടിക്കുന്നവരുടെ വാഹനം കണ്ടുകെട്ടാനും 23 ബ്ലാക്ക് പോയിന്റുകൾ വരെ ചുമത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളുമാണ് ശിക്ഷ. സ്കൂൾ തിരക്കുകളിൽ കിടക്കുമ്പോൾ പോലും ഫോൺ ഉപയോഗിക്കുന്നത് സ്മാർട്ട് ക്യാമറകൾ വഴി കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കി.
അധ്യയന വർഷത്തിന്റെ ആദ്യ വാരങ്ങളിൽ പ്രധാന സ്കൂൾ മേഖലകളിൽ ട്രാഫിക് പോലീസിന്റെ തത്സമയ നിരീക്ഷണം ശക്തമായിരിക്കും.










