അവധിക്കാലം കണ്ണീരിലായി; നിയന്ത്രണം വിട്ട ജെറ്റ് സ്കീ ബ്രേക്ക്‌വാട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കൂടെയുണ്ടായിരുന്ന കൗമാരക്കാരിക്ക് ഗുരുതര പരിക്ക്
ദുബായ്: ജന്മദിന ആഘോഷങ്ങൾക്കായി ദുബായിലെത്തിയ 18 വയസുകാരിയായ വിദേശ വിനോദസഞ്ചാരി ജെറ്റ് സ്കീ അപകടത്തിൽ മുങ്ങിമരിച്ചു. മൗറീഷ്യസ് സ്വദേശിയായ പെൺകുട്ടിയാണ് സ്വന്തം ജന്മദിനത്തിൽ തന്നെ മരണത്തിന് കീഴടങ്ങിയത്. ഒപ്പമുണ്ടായിരുന്ന 17 വയസുകാരിയായ ബന്ധു ഗുരുതര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബായ് തീരത്തെ കടൽഭിത്തിയിലേക്ക് (Breakwater) ജെറ്റ് സ്കീ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
മൗറീഷ്യസിൽ നിന്ന് ദുബായിൽ അവധിക്കാലം ആഘോഷിക്കാനും ഒപ്പം 18-ാം ജന്മദിനം ഗംഭീരമാക്കാനുമാണ് രണ്ട് പെൺകുട്ടികളും എത്തിയത്. കടലിൽ ജെറ്റ് സ്കീ റൈഡ് നടത്തുന്നതിനിടെ ഇരുവരും സീറ്റുകൾ പരസ്പരം മാറാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവിംഗിൽ പരിചയക്കുറവുള്ള കൗമാരക്കാരി ജെറ്റ് സ്കീയുടെ നിയന്ത്രണം ഏറ്റെടുത്തു. പെട്ടെന്ന് വേഗത കൂട്ടിയതോടെ നിയന്ത്രണം നഷ്ടമാവുകയും വാഹനം ശക്തമായി കടൽഭിത്തിയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രണ്ട് പെൺകുട്ടികളും കടലിലേക്ക് തെറിച്ചുവീണു. ജന്മദിനം ആഘോഷിച്ച പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മുങ്ങിമരിച്ചു. രണ്ടാമത്തെ പെൺകുട്ടി തെറിച്ച് വീണത് കടൽഭിത്തിയിലെ പാറക്കെട്ടുകളിലേക്കായിരുന്നു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ഇവരെ ദുബായ് പൊലീസിന്റെ ദുരന്തനിവാരണ-റെസ്ക്യൂ ടീം ഉടൻ തന്നെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ദുബായ് പൊലീസ് പോർട്ട് സ്റ്റേഷനിലെ വിക്ടിം സപ്പോർട്ട് ടീമിനെ (Victim Support Team) മാനസികമായി ഏറെ ഉലച്ച ഒരു സംഭവമായിരുന്നു ഇതെന്ന് അധികൃതർ വ്യക്തമാക്കി. ഏറെ സന്തോഷത്തോടെ ജന്മദിനം ആഘോഷിക്കാൻ എത്തിയ കുടുംബത്തിന് ഈ വിയോഗം താങ്ങാനായിട്ടില്ലെന്ന് വിക്ടിം സപ്പോർട്ട് ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് മീര അൽ ഹദാദ് പറഞ്ഞു.
ദുരന്തങ്ങൾക്കിരയാകുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും മാനസികവും നിയമപരവുമായ പിന്തുണ നൽകുന്നതിനായി ഫസ്റ്റ് ലെഫ്റ്റനന്റ് മീര, ക്യാപ്റ്റൻ വലീദ്, മേജർ ഖലീൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പോർട്ട് സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. 2025-ൽ മാത്രം കടലിലുണ്ടായ മുങ്ങിമരണങ്ങൾ, ബോട്ട്-ജെറ്റ് സ്കീ അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 144 കേസുകളിലാണ് ഈ വിഭാഗം സഹായം എത്തിച്ചതെന്നും ദുബായ് പൊലീസ് അറിയിച്ചു.















