നേരിട്ടുള്ള മിസൈൽ ആക്രമണങ്ങൾക്ക് താൽക്കാലിക ശമനമായെങ്കിലും, ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഡ്രോൺ ആക്രമണങ്ങളും വഴി മേഖലയിൽ സമ്മർദ്ദം ശക്തമാക്കി ഇറാൻ.
ദുബായ്:അമേരിക്കയും ഇറാനും തമ്മിൽ മൂന്ന് ദിവസമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾ നടന്നിട്ടില്ലെങ്കിലും, പശ്ചിമേഷ്യൻ കപ്പൽപ്പാതകളിലും എണ്ണ അടിസ്ഥാന സൗകര്യ മേഖലകളിലും പരോക്ഷ ആക്രമണങ്ങളിലൂടെ ടെഹ്റാൻ സമ്മർദ്ദം ശക്തമാക്കുന്നു.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് രണ്ടാഴ്ചയോളം നീണ്ട യുഎസ് വ്യോമാക്രമണങ്ങൾക്കാണ് ഇപ്പോൾ താൽക്കാലിക ശമനമായിരിക്കുന്നത്. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കാനാണ് വാഷിംഗ്ടൺ ആക്രമണങ്ങൾ നിർത്തിവെച്ചത്. അമേരിക്കൻ ആക്രമണം ഉണ്ടാകാത്തിടത്തോളം കാലം മറുപടി ആക്രമണങ്ങൾ നടത്തില്ലെന്ന് ഇറാന് വ്യക്തമാക്കുന്നു.
സമഗ്രമായ വെടിനിർത്തൽ പുനഃസ്ഥാപിക്കാൻ നയതന്ത്ര ശ്രമങ്ങൾക്ക് അവസരം നൽകുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് സ്ഥിരീകരിച്ചു. അതേസമയം മേഖലയിലേക്ക് കൂടുതൽ സൈനിക സന്നാഹങ്ങൾ എത്തിക്കുന്നത് തുടരുകയാണെന്നും എല്ലാ സൈനിക നടപടികൾക്കുമുള്ള സാധ്യതകൾ തുറന്നു കിടക്കുകയാണെന്നും വാഷിംഗ്ടൺ വ്യക്തമാക്കി.
പ്രധാന രാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ നിലച്ചെങ്കിലും, മേഖലയിലെ ഇറാൻ അനുകൂല സംഘങ്ങൾ വഴിയുള്ള പ്രത്യാക്രമണങ്ങൾ ശക്തമാണ്. സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ട് ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകൾ അയച്ച ഡ്രോണുകൾ സൗദി വ്യോമസേന തടഞ്ഞു. റെഡ് സീയിലെ ബാബ് അൽ-മന്ദബ് കടലിടുക്കിൽ സൗദി കപ്പലുകൾക്ക് നേരെ യമനിലെ ഹൂതികളും ഭീഷണി തുടരുന്നുണ്ട്. ജോർദാൻ അതിർത്തിയിൽ രണ്ട് അജ്ഞാത ഡ്രോണുകൾ വെടിവെച്ചിട്ടപ്പോൾ, വടക്കൻ ഇറാഖിലെ കുർദിഷ്-ഇറാനിയൻ പ്രതിപക്ഷ കേന്ദ്രങ്ങൾക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഇപ്പോഴും പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഹോർമുസ് വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനുമായി സാങ്കേതിക ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ സ്ഥിരീകരിച്ചെങ്കിലും, കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും സംഘർഷം വ്യാപിച്ചിട്ടുണ്ട്. കാസ്പിയൻ കടലിൽ ഇറാനിയൻ ചരക്കുകപ്പലിന് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടതിനെ തുടർന്ന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ടെഹ്റാൻ കൈവിനും മുന്നറിയിപ്പ് നൽകി. കൂടാതെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടെന്നാരോപിച്ച് രണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞരെ ഇറാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് പാരിസുമായി പുതിയ നയതന്ത്ര തർക്കത്തിനും വഴിവെച്ചിട്ടുണ്ട്.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലവിൽ മാറ്റിവെച്ച്, താൽക്കാലിക വെടിനിർത്തൽ കൈവരിക്കാനാണ് മധ്യസ്ഥർ ശ്രമിക്കുന്നത്. നേരിട്ട് ആക്രമണം നടത്താതെ തന്നെ തങ്ങളുടെ സഖ്യസേനകളെയും തന്ത്രപ്രധാന കപ്പൽപ്പാതകളെയും ഉപയോഗിച്ച് യുഎസിനും സഖ്യകക്ഷികൾക്കും മേൽ പരമാവധി സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
















