ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ആണവ തർക്കങ്ങൾ പരിഹരിക്കുന്നതും ഉൾപ്പെടുന്ന കരാർ ചട്ടക്കൂടിൽ ധാരണയായെന്ന് യുഎസ് പ്രസിഡന്റ്; വേഗത്തിൽ അന്തിമ കരാറിലെത്തണമെന്ന് നിബന്ധന.
വാഷിംഗ്ടൺ:ഇറാനെതിരെ നടത്താനിരുന്ന വ്യാപകമായ സൈനിക ആക്രമണം അമേരിക്ക റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ടെഹ്‌റാന്റെയും മിഡിൽ ഈസ്റ്റിലെ സഖ്യരാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെന്നും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാർ ചട്ടക്കൂടിൽ ഇരുവിഭാഗവും ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇറാന്റെ ഊർജ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആസൂത്രണം ചെയ്ത വ്യോമാക്രമണങ്ങളാണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. എന്നാൽ, ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി അന്തിമ കരാറിലെത്തണമെന്ന കർശന വ്യവസ്ഥയിലാണ് ആക്രമണം റദ്ദാക്കിയതെന്ന് ട്രംപ് വ്യക്തമാക്കി.
ആഗോള എണ്ണ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉടനടി പൂർണമായി പുനഃസ്ഥാപിക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക എന്നിവയാണ് കരാറിലെ പ്രധാന നിബന്ധനകളെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക സജ്ജീകരണങ്ങളോടെ അമേരിക്ക ആക്രമണത്തിന് പൂർണ സജ്ജമായിരുന്നുവെന്ന് ട്രംപ് കുറിച്ചു. എങ്കിലും, ലോക സമാധാനത്തിനും ഇറാന്റെ ഭാവി സുസ്ഥിരതയ്ക്കും വേണ്ടി ചർച്ചകൾക്ക് അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു. ആക്രമണം നീട്ടിവെക്കുന്നതിൽ ഇസ്രായേലും പങ്കാളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിലാണ് പുതിയ സാഹചര്യം രൂപപ്പെട്ടത്. പ്രഖ്യാപനത്തിന് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, സൗദി അറേബ്യ, തുർക്കി, പാകിസ്താൻ വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കയ്ക്കോ ഇസ്രായേലിനോ പിന്തുണ നൽകുന്ന പശ്ചിമേഷ്യൻ രാജ്യങ്ങൾ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനോട് അരാഗ്ചി വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപുമായി നേരിട്ട് സംസാരിക്കുകയും മേഖലയിൽ വൻ യുദ്ധം ഒഴിവാക്കാൻ യുഎസ് പ്രകോപനപരമായ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മേഖലയിലെ സംഘർഷ സാധ്യത പരിഗണിച്ച് മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാരോട് ലഭ്യമായ വാണിജ്യ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നത് പരിഗണിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിട്ടുണ്ട്.
ഒരു വശത്ത് ആക്രമണ ഭീഷണി മുഴക്കുമ്പോഴും മറുവശത്ത് അമേരിക്ക നയതന്ത്ര ചാനലുകൾ വഴി ചർച്ചകൾക്കായി സമ്മർദം ചെലുത്തുകയായിരുന്നുവെന്നാണ് ടെഹ്‌റാന്റെ വിലയിരുത്തൽ. ഉപരോധങ്ങൾ പിൻവലിക്കലും കടൽപ്പാതയിലെ പരമാധികാരവും മുൻനിർത്തിയാകും ഇറാൻ തുടർന്നുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കുക. വരും ദിവസങ്ങളിൽ ഇരുവിഭാഗവും പങ്കെടുക്കുന്ന അന്തിമ നയതന്ത്ര ചർച്ചകൾക്ക് തുടക്കമാകും.










