ശുദ്ധജലക്ഷാമം രൂക്ഷമായ അഭയാർഥി ക്യാമ്പുകളിലേക്ക് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമെത്തിച്ച് യുഎഇ മാനുഷിക സഹായ സംഘങ്ങൾ.
അബുദാബി :കടുത്ത ജലക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും നേരിടുന്ന ഗാസ മുനമ്പിൽ ശുദ്ധജല വിതരണം വിപുലമാക്കി ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ). ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ (ചിവൽറസ് നൈറ്റ് 3) മാനുഷിക ദൗത്യത്തിന്റെ ഭാഗമായാണ് അടിയന്തര കുടിവെള്ള വിതരണം ശക്തമായി തുടരുന്നത്.
തകർന്നടിയുകയും പ്രവർത്തനരഹിതമാവുകയും ചെയ്ത കുടിവെള്ള ശൃംഖലകൾക്ക് പകരമായി, വിവിധ മേഖലകളിലെ അഭയാർഥി ക്യാമ്പുകളിലേക്കും താത്കാലിക പാർപ്പിടങ്ങളിലേക്കും വാട്ടർ ടാങ്കറുകൾ വഴിയും മൊബൈൽ ശുദ്ധീകരണ യൂണിറ്റുകൾ വഴിയും യുഎഇ സംഘങ്ങൾ നേരിട്ട് വെള്ളമെത്തിക്കുന്നുണ്ട്. രോഗപ്പകർച്ച തടയുന്നതിനും സാംക്രമിക രോഗ ഭീഷണി ഒഴിവാക്കുന്നതിനും ശുദ്ധജല ലഭ്യത അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി.
ഈജിപ്ത് അതിർത്തിയായ അൽ അറീഷിൽ സ്ഥാപിച്ച കടൽവെള്ളം കുടിവെള്ളമാക്കുന്ന ഡീസാലിനേഷൻ പ്ലാന്റുകളിൽ നിന്ന് പൈപ്പ് ലൈനുകൾ വഴിയും തെക്കൻ ഗാസയിലേക്ക് ദശലക്ഷക്കണക്കിന് ഗാലൻ കുടിവെള്ളമാണ് പ്രതിദിനം എത്തിക്കുന്നത്. ഇതിന് പുറമെ പ്രതിദിനം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പ്രാദേശിക വിതരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
കുടിവെള്ള ലഭ്യത ഉറപ്പാക്കിയത് പവിലിയനുകളിലും ടെന്റുകളിലും കഴിയുന്ന ആയിരക്കണക്കിന് പാലസ്തീൻ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായതായി ഗാസയിലെ പ്രാദേശിക കൂട്ടായ്മകൾ വ്യക്തമാക്കി. മലിനമായ കിണറുകളെയും മറ്റ് സ്രോതസ്സുകളെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ യുഎഇയുടെ ദൗത്യത്തിലൂടെ സാധിച്ചിട്ടുണ്ട്.
ഫീൽഡ് ആശുപത്രികളുടെ പ്രവർത്തനം, അടിയന്തര വൈദ്യസഹായം, ഭക്ഷണ വിതരണം, താത്കാലിക പാർപ്പിട സാമഗ്രികളുടെ ലഭ്യമാക്കൽ എന്നിവയ്ക്കൊപ്പമാണ് കുടിവെള്ള വിതരണവും യുഎഇ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നത് തുടരുമെന്ന് യുഎഇ റിലീഫ് അധികൃതർ വ്യക്തമാക്കി.










