ലോകത്തെ പ്രമുഖ ഇന്ധന ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ഭീഷണി ശക്തമായ സാഹചര്യത്തിലും ആഗോള ഉപഭോക്താക്കൾക്കുള്ള എണ്ണ വിതരണം ഉറപ്പാക്കുമെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി വ്യക്തമാക്കി.
അബുദാബി — ഹോർമുസ് കടലിടുക്കിൽ ഇതുവരെ 15 വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) സ്ഥിരീകരിച്ചു. മേഖലയിലെ പ്രമുഖ സമുദ്ര ഗതാഗത പാതയിൽ സുരക്ഷാ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എഡിഎൻഒസി വിവരങ്ങൾ പുറത്തുവിട്ടത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും അന്താരാഷ്ട്ര ഉപഭോക്താക്കൾക്കുള്ള എണ്ണ, വാതക വിതരണം തടസ്സമില്ലാതെ പൂർത്തിയാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി കമ്പനി വ്യക്തമാക്കി.
ലോകത്തിലെ മൊത്തം പെട്രോളിയം വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. കപ്പലുകൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ചരക്ക് നീക്കം കടുത്ത സുരക്ഷാ വെല്ലുവിളിയാണ് നേരിടുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും കപ്പൽ പാതകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമം തുടരുകയാണെന്ന് കമ്പനി അറിയിച്ചു.
കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുഎഇ സമുദ്ര സുരക്ഷാ വിഭാഗം, അന്താരാഷ്ട്ര നാവിക സേനകൾ, സുരക്ഷാ ഏജൻസികൾ എന്നിവരുമായി ചേർന്ന് എഡിഎൻഒസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.










