ഇറാനിൽ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പരോക്ഷ സമ്മർദ്ദ തന്ത്രവുമായി അമേരിക്ക.
വാഷിംഗ്ടൺ :ഇറാനെതിരെ കടുത്ത സൈനിക നീക്കങ്ങൾക്കോ പരസ്യ നയതന്ത്ര ചർച്ചകൾക്കോ മുതിരാതെ, സാമ്പത്തിക ഉപരോധങ്ങളിലൂടെ രാജ്യത്തെ വഴുതി വീഴ്ത്തുന്ന ശൈലിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പണപ്പെരുപ്പവും സാമ്പത്തിക തകർച്ചയും കാരണം ഇറാൻ പ്രതിസന്ധിയിലാണെന്നും ഈ ഘട്ടത്തിൽ അമേരിക്കൻ തന്ത്രം കൂടുതൽ ‘ലളിതവും ശാന്തവുമാണെന്ന്’ ട്രംപ് വ്യക്തമാക്കി.
വാർത്താ വെബ്സൈറ്റായ ആക്സിയോസിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് യുഎസിന്റെ പുതിയ നയം വെളിപ്പെടുത്തിയത്. ഇറാനുമായി ഇപ്പോൾ ഭാഗികമായ ചർച്ചകൾ മാത്രമേ നടക്കുന്നുള്ളൂവെന്നും, അവരുടെ കടുത്ത പണപ്പെരുപ്പവും ഖജനാവിലെ പണമില്ലായ്മയും അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളേക്കാൾ ഇറാന്റെ സാമ്പത്തിക വ്യവസ്ഥയെ തകർക്കുന്ന ഉപരോധങ്ങൾക്കാണ് വാഷിംഗ്ടൺ മുൻഗണന നൽകുന്നത്. ഇറാന്റെ പ്രാദേശിക ഇടപെടലുകളെ പരിമിതപ്പെടുത്താൻ അവരുടെ സാമ്പത്തിക പ്രതിസന്ധി വഴിയൊരുക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.
അതേസമയം, മേഖലയിലെ അമേരിക്കൻ താല്പര്യങ്ങൾക്കോ സൈനികർക്കോ നേരെ ഭീഷണിയുണ്ടായാൽ സൈനിക നടപടി എന്ന ബദൽ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഉപരോധങ്ങൾ പൂർണ്ണമായി പിൻവലിക്കാതെ അമേരിക്കയുമായി ഔദ്യോഗിക ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ടെഹ്റാൻ.










