ഉപയോക്താക്കളുടെ കമ്പ്യൂട്ടർ സ്ക്രീൻ തത്സമയം നിരീക്ഷിച്ച് തൊഴിൽ സഹായം നൽകുന്ന എഐ അസിസ്റ്റന്റിനെ കുറിച്ച് വെളിപ്പെടുത്തി ഓപ്പൺഎഐ സിഇഒ.
സാൻ ഫ്രാൻസിസ്കോ:കമ്പ്യൂട്ടർ സ്ക്രീനുകൾ തത്സമയം നിരീക്ഷിക്കാനും ഓൺലൈൻ മീറ്റിംഗുകളും കോളുകളും രേഖപ്പെടുത്തി ആവശ്യമായ സഹായങ്ങൾ നൽകാനും കഴിവുള്ള അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് ഓപ്പൺഎഐ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാൻ വ്യക്തമാക്കി. ‘ഇന്റേൺപാപ്പലൂസ’ പരിപാടിയിൽ ഇന്റർവ്യൂവർ കോറി ലെവിയുമായി സംസാരിക്കവെയാണ് എഐ സാങ്കേതികവിദ്യയിലെ ഈ പുതിയ മാറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ഇതുവരെ നൽകിയിരുന്ന വാചക നിർദ്ദേശങ്ങൾക്ക് (Prompts) അനുസരിച്ച് മാത്രം മറുപടി നൽകുന്ന രീതിയിൽ നിന്ന് മാറി, ഉപയോക്താവിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങൾ പൂർണ്ണമായി മനസ്സിലാക്കി പ്രവർത്തിക്കുന്ന സംവിധാനത്തിലേക്കാണ് ചാറ്റ്ജിപിടി മാറുന്നത്. അടുത്ത മോഡൽ തലമുറയിലൂടെ എഐ അസിസ്റ്റന്റിന് കമ്പ്യൂട്ടർ സ്ക്രീനിൽ നടക്കുന്ന കാര്യങ്ങൾ കാണാനും സംഭാഷണങ്ങൾ ശ്രദ്ധിക്കാനും സാധിക്കുമെന്ന് ആൾട്ട്മാൻ പറഞ്ഞു.
ഇമെയിൽ, സ്ലാക്ക്, മെസ്സേജുകൾ, ഡോക്യുമെന്റുകൾ എന്നിവയുമായി ഈ എഐ അസിസ്റ്റന്റിനെ ബന്ധിപ്പിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഒരു പ്രോജക്റ്റിലോ സ്ട്രാറ്റജി ഡോക്യുമെന്റിലോ പ്രവർത്തിക്കുമ്പോൾ, ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും പുതിയ ആശയങ്ങൾ നൽകാനും ഈ സാങ്കേതികവിദ്യക്ക് കഴിയും. എഐ സ്വയം തീരുമാനങ്ങൾ എടുക്കുന്നതിന് പകരം, ജീവനക്കാരുടെ തൊഴിൽ ശേഷി വർദ്ധിപ്പിക്കുന്ന ഒരു സഹായിയായി മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
നിരന്തരമായ നിരീക്ഷണം സ്വകാര്യതാ ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും, വിവരങ്ങളുടെ നിയന്ത്രണം ഉപയോക്താക്കളുടെ കൈകളിൽ തന്നെയായിരിക്കുമെന്ന് സാം ആൾട്ട്മാൻ ചൂണ്ടിക്കാട്ടി. എഐക്ക് ഏതെല്ലാം വിവരങ്ങൾ കാണാമെന്നും ഏതൊക്കെ ആപ്ലിക്കേഷനുകളിലേക്ക് പ്രവേശനം നൽകണമെന്നും ഉപയോക്താവിന് തീരുമാനിക്കാം.
മാക് ഡെസ്ക് ടോപ്പ് ആപ്ലിക്കേഷനിൽ ഓഡിയോ റിക്കോർഡിംഗും സംഗ്രഹവും നൽകുന്ന സംവിധാനവും ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ് ബോക്സ് തുടങ്ങിയ സേവനങ്ങളുമായുള്ള കണക്റ്റിവിറ്റിയും ഓപ്പൺഎഐ നേരത്തെ അവതരിപ്പിച്ചിരുന്നു. സ്ക്രീൻ ആക്സസ് കൂടി എത്തുന്നതോടെ വ്യക്തിഗത സഹായം നൽകുന്ന കാര്യത്തിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.










