അവധി കഴിഞ്ഞ് തിരികെയെത്തുന്ന പ്രവാസികളുടെ തിരക്ക് നേരിടാൻ ‘ഐഡിക്ലെയർ’ ആപ്പും അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളും സജ്ജമാക്കി ദുബായ് കസ്റ്റംസ്.
ദുബായ്, ഓഗസ്റ്റ് 22, 2026:വേനലവധി കഴിഞ്ഞ് പ്രവാസികളും വിനോദസഞ്ചാരികളും വൻതോതിൽ തിരിച്ചെത്തുന്നതിനിടെ, വിമാനത്താവളങ്ങളിലെ റെഡ് ചാനൽ കസ്റ്റംസ് പരിശോധനാ സമയം 45 മിനിറ്റിൽ നിന്ന് അഞ്ച് മിനിറ്റിൽ താഴെയായി കുറച്ച് ദുബായ് കസ്റ്റംസ്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും അടിയന്തര ഉദ്യോഗസ്ഥ വിന്യാസവും പൂർത്തിയാക്കിയാണ് ഈ വേഗത്തിലുള്ള സേവനം ഉറപ്പാക്കുന്നത്.
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കുടുംബങ്ങൾ ഒന്നടങ്കം തിരിച്ചെത്തുന്നത് കണക്കിലെടുത്താണ് എയർപോർട്ടുകളിൽ പ്രത്യേക പ്രവർത്തന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ യാത്രക്കാരുടെ ക്ലിയറൻസ് നടപടികൾ ദ്രുതഗതിയിലാക്കാൻ കസ്റ്റംസ് അധികൃതർക്കായി.
യാത്രക്കാർക്ക് സ്വന്തം സാധന സാമഗ്രികളും സമ്മാനങ്ങളും എത്തുന്നതിന് മുൻപ് തന്നെ പ്രഖ്യാപിക്കാൻ സഹായിക്കുന്ന ‘ഐഡിക്ലെയർ’ (iDeclare) സ്മാർട്ട് ആപ്ലിക്കേഷനാണ് ഇതിൽ നിർണായകമായത്. ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ റെഡ് ചാനലിൽ എടുത്തിരുന്ന കസ്റ്റംസ് പരിശോധനാ സമയം 90 ശതമാനത്തോളമാണ് ലാഭിക്കാൻ സാധിക്കുന്നത്.
ദുബായ് വിമാനത്താവളങ്ങളിലെ ആഗമന ടെർമിനലുകളിൽ നിലവിൽ 77 ആധുനിക ബാഗേജ് സ്ക്രീനിംഗ് മെഷീനുകളാണ് പ്രവർത്തിക്കുന്നത്. വലിയ ലഗേജുകൾ പരിശോധിക്കുന്ന 58 വലിയ സ്കാനറുകളും കൈവശമുള്ള ബാഗുകൾ പരിശോധിക്കുന്ന 19 സ്കാനറുകളും ഇതിൽ ഉൾപ്പെടുന്നു. സാങ്കേതിക വിദ്യക്കൊപ്പം കൃത്യമായ റിസ്ക് അസസ്മെന്റ് നടത്തുന്ന പരിചയസമ്പന്നരായ ഇൻസ്പെക്ടർമാരുടെയും സേവനം ഇതോടൊപ്പം ഉറപ്പാക്കിയിട്ടുണ്ട്.
ഫ്ലൈറ്റ് ഷെഡ്യൂളുകളും യാത്രക്കാരുടെ എണ്ണവും മുൻകൂട്ടി വിശകലനം ചെയ്താണ് ഇത്തവണത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളതെന്ന് ദുബായ് കസ്റ്റംസ് പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. ഏറ്റവും തിരക്കുള്ള സമയങ്ങളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കാനും ബോർഡർ സുരക്ഷ ഉറപ്പാക്കി യാത്ര എളുപ്പമാക്കാനും ഇതിലൂടെ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ദുബായ് എയർപോർട്ട്സ്, ജി.ഡി.ആർ.എഫ്.എ (GDRFA), ദുബായ് പോലീസ്, എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നിവയുമായി സഹകരിച്ച് ‘oneDXB’ കൂട്ടായ്മയ്ക്ക് കീഴിലാണ് കസ്റ്റംസ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.










