വിഷൻ 2030ന്റെ ഭാഗമായി 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുന്ന സൗദി അറേബ്യയിൽ, സ്വദേശി വിദഗ്ധരെ വളർത്തിയെടുക്കുന്നതിന് മുൻഗണന നൽകണമെന്ന് പ്രമുഖർ ആഹ്വാനം ചെയ്തു.
റിയാദ്, സൗദി അറേബ്യ:ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സ്വദേശി വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിനും നേതൃശേഷി വളർത്തുന്നതിനും മുൻഗണന നൽകി സൗദി അറേബ്യ. 2030-ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെ ആകർഷിക്കുകയും 15 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയെന്ന വിഷൻ 2030ന്റെ ലക്ഷ്യം മുൻനിർത്തിയാണ് രാജ്യം പുതിയ തന്ത്രങ്ങൾക്ക് രൂപം നൽകുന്നത്.

ഇതിന്റെ ഭാഗമായി ആദ്യ ‘ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്’ (WTM Spotlight Riyadh) എക്സിബിഷൻ 2026 സെപ്റ്റംബർ 8 മുതൽ 10 വരെ റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. അന്താരാഷ്ട്ര ഇവന്റ് സംഘാടകരായ ആർ.എക്സ് (RX), കെമോണിക്സ് ഇന്റർനാഷണലുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള നയരൂപീകരണ വിദഗ്ദ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, വൻകിട പദ്ധതികളുടെ തലവന്മാർ എന്നിവർ ഈ ഉച്ചകോടിയിൽ പങ്കെടുക്കും.
സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ ടൂറിസം അനുബന്ധ മേഖലകളിൽ നിലവിൽ 10 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ 25 ശതമാനം മാത്രമാണ് സൗദി പൗരന്മാരുള്ളത്. ഈ പശ്ചാത്തലത്തിൽ, കേവലം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിനപ്പുറം സൗദി പൗരന്മാർക്ക് ഉന്നത സാങ്കേതിക പരിശീലനവും നേതൃത്വ പദവികളും ഉറപ്പാക്കുക എന്നതാണ് രാജ്യത്തിന്റെ പുതിയ ലക്ഷ്യം.

“കഴിഞ്ഞ കുറച്ചുകാലമായി സൗദി അറേബ്യ ടൂറിസം മേഖലയിൽ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്,” കെമോണിക്സ് ഇന്റർനാഷണലിലെ ഇക്കണോമിക് ഗ്രോത്ത് സീനിയർ ഡയറക്ടറും ആഗോള ടൂറിസം മേധാവിയുമായ ഇബ്രാഹിം ഒസ്ത പറഞ്ഞു. “സൗദി പൗരന്മാർക്ക് പ്രത്യേക പരിശീലനം നൽകി ഉയർന്ന ഉദ്യോഗങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുകയാണ് അടുത്ത ഘട്ടത്തിൽ വേണ്ടത്.” സെപ്റ്റംബർ 10-ന് നടക്കുന്ന ‘ടാലന്റ് ആൻഡ് ലീഡർഷിപ്പ്’ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഇബ്രാഹിം ഒസ്തയാണ്.
രാജ്യത്തെ വൻകിട ടൂറിസം പദ്ധതികൾ പ്രവർത്തനക്ഷമമാകുന്നതോടെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുറമെ ഡാറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എഞ്ചിനീയറിംഗ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങി നിരവധി മേഖലകളിൽ വിദഗ്ദ്ധർ ആവശ്യമായി വരും.
മക്കയിലെ മസ്ജിദുൽ ഹറാമിന് സമീപം വികസിപ്പിക്കുന്ന ‘കിംഗ് സൽമാൻ ഗേറ്റ്‌വേ’ പദ്ധതിയിലൂടെ മാത്രം 2036-ഓടെ 3,00,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കിംഗ് സൽമാൻ ഗേറ്റ്‌വേ ചീഫ് ഓഫ് സ്റ്റാഫ് സാലം അൽ-ഷഹ്റാനി വ്യക്തമാക്കി.
ആഗോളതലത്തിൽ ശ്രദ്ധേയമായ ഡബ്ല്യു.ടി.എം ലണ്ടൻ, ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM) എന്നിവയുടെ മാതൃകയിലാണ് റിയാദിലും എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ പുതിയ മാറ്റങ്ങളും അവസരങ്ങളും ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള പ്രമുഖർ റിയാദിലേക്ക് എത്തുമെന്നും സംഘാടകർ അറിയിച്ചു.










